ഹൂസ്റ്റണ്‍∙ കേരളത്തിലെയും ലോക മലയാളികളുടെയും മതസമുദായിക വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എല്ലാം ഉപരിയായി പരസ്പര സ്നേഹവും സഹകരണവും സൗഹാര്‍ദ്ദവും വിവിധ മത വിശ്വാസങ്ങളോടുള്ള ബഹുമാനവും എന്നും നിലനില്‍ക്കണമെന്നു മാവേലി തമ്പുരാന്‍ നല്‍കിയ ഓണസന്ദേശത്തില്‍ പറഞ്ഞു. കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, കേരളാ ലിറ്റററി ഫോറം യുഎസ്എയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക വെര്‍ച്വല്‍ ഓണമഹോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഓണസന്ദേശംനല്‍കുകയായിരുന്നു മഹാബലി തമ്പുരാന്‍. നമ്മുടെ മതസമുദായിക സാമൂഹ്യസാംസ്കാരിക ഐക്യത്തെയും സൗഹാര്‍ദ്ദ പാരമ്പര്യങ്ങളെയും വൃണപ്പെടുത്തുന്നതും തുരങ്കം വയ്ക്കുന്നതുമായ ഒന്നും മനസ്സാ വാചാ കര്‍മണാ ആരില്‍ നിന്നും ഉണ്ടായിക്കൂടാ. മനുഷ്യസ്നേഹത്തേയും ഐക്യത്തേയും തുരങ്കം വയ്ക്കാനൊ, ചവിട്ടി താഴ്ത്താനൊ ദൈവരൂപത്തിലോ അവതാരത്തിലോ വരുന്ന ഒരു വാമനനെയും അനുവദിച്ചു കൂടാ. വാമനന്‍റെ ചവിട്ടേറ്റ് രാജ്യവും ശക്തിയും ഭരണവും എല്ലാം നഷ്ടപ്പെട്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം തന്‍റെ പ്രജകളെ സന്ദര്‍ശിക്കാനെത്തിയ പ്രജാവത്സലനായ മാവേലി തമ്പുരാന്‍ കണ്ണുനീര്‍ കണവുമായി കണ്ഠമിടറിക്കൊണ്ടു സംസാരിക്കുകയായിരുന്നു. രാഷ്ട്രീയക്കാരും, വിവിധ മതക്കാരും തമ്മിലുള്ള അനൈക്യവും പരസ്പര കുറ്റാരോപണങ്ങളും, വെല്ലുവിളികളും നേരില്‍ കാണുവാനിടയായപ്പോള്‍ മാവേലി തമ്പുരാന്‍റെ ഹൃദയം തകരുകയായിരുന്നു.

അമേരിക്കയിലെ നാസാ – ബഹിരാകാശ കേന്ദ്രം പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണില്‍ ‘കേരളാ വണ്‍’ എന്ന ബഹിരാകാശ പേടകത്തിലും തുടര്‍ന്ന് കേരളാ വണ്‍ എന്ന മോട്ടോര്‍ വാഹനത്തിലുമേറിയാണു മഹാബലി തമ്പുരാന്‍ വെര്‍ച്വല്‍ ഓണമഹോത്സവത്തിനെത്തിയത്. ബഹിരാകാശത്തെ ചന്ദ്രനില്‍ വച്ച് രാമചന്ദ്രനും അബ്ദുള്‍ റഹ്മാനും ഗീവര്‍ഗീസും ചേര്‍ന്നു നടത്തുന്ന ചായക്കടയില്‍ നിന്ന് ‘ചായേന്‍റെ വെള്ളം’ മോന്തീട്ടാണു താന്‍ വരുന്നതെന്നതും ഒരു തമാശ പറഞ്ഞതിനുശേഷമാണ് തമ്പുരാന്‍ വിഷയത്തിലേക്ക് കടന്ന് സംസാരിക്കാന്‍ ആരംഭിച്ചത്. വെര്‍ച്വലായി, സൂമിലൂടെയുള്ള കൊട്ടും, കുരവയും താലപൊലിയും തിരുവാതിരയുമൊക്കെയായി മാവേലി തമ്പുരാനെ വെര്‍ച്വല്‍ മഹോത്സവവേദിയിലേക്കാനയിച്ചു. തുടര്‍ന്നങ്ങോട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളുടെ വൈവിദ്ധ്യമേറിയ കലാ – സാംസ്കാരിക പരിപാടികള്‍ ഓരോന്നായി ഏതാണ്ട് എട്ടുമണിക്കൂറോളം വെര്‍ച്വല്‍ പ്ലാറ്റ്ഫോറത്തില്‍ നീണ്ടു നിന്നു.

ഒത്തിരി ഭാരവാഹികളുടെ ബാഹുല്യങ്ങളോ പ്രോട്ടോകോളോ ഇല്ലാതെ സന്നദ്ധ സംഘങ്ങളുടെ, വ്യക്തികളുടെ സഹകരണത്തോടെ സാംസ്കാരിക ഓണമഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പ്രമുഖരേയും സാധാരണക്കാരേയും ഒരേ രീതിയില്‍ ആദരിച്ചും, അവസരങ്ങള്‍ നല്‍കിയും ‘മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ" എന്ന രീതിയില്‍ആയിരുന്നു. പരിപാടികള്‍ അരങ്ങേറിയത്. ഓണഐതീഹ്യങ്ങളുടേയും, ആഘോഷങ്ങളുടേയും വിവിധങ്ങളായ വിശ്വാസങ്ങളുടെ പൊരുള്‍ തേടിയുള്ള സാഹിത്യ- സാംസ്കാരിക ഭാഷാ സംവാദങ്ങളും, ചര്‍ച്ചകളും ചടങ്ങിനു മാറ്റുകൂട്ടി. ഓണം അന്നും ഇന്നും, തദ്ദേശവാസികളുടെയും പ്രവാസികളുടെയും ഓണാഘോഷങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സന്നിഹിതരായ സാംസ്കാരിക സംഘടനാ പ്രതിനിധികളും, സാഹിത്യ – ഭാഷാ വിദഗ്ധരും പത്രമാധ്യമ പ്രതിനിധികളും സംസാരിക്കുകയും ചുരുങ്ങിയ വാചകങ്ങളില്‍ വിലയേറിയ ഓണസന്ദേശങ്ങള്‍ നല്‍കുകയുണ്ടായി.

എല്ലാവര്‍ക്കും തുല്യപ്രാധാന്യം കൊടുത്ത കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ കേരളാ ലിറ്റററി ഫോറം യു.എസ്.എ സാംസ്കാരിക ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തവര്‍ പി.പി ചെറിയാന്‍, ജോര്‍ജ് പാടിയേടം, ജോണ്‍ മാത്യു, ജോര്‍ജ് പുത്തന്‍കുരിശ്, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജീമോന്‍ റാന്നി, ഡോ. ശ്രീദേവി കൃഷ്ണന്‍, പൊന്നുപിള്ള, ജോസഫ് പൊന്നോലി, ജോണ്‍ ഇളമത, ജോര്‍ജ് നെടുവേലി, ടി.സദാശിവന്‍, സാബു കുര്യന്‍, റോസ് ജോര്‍ജ്, ജോസഫ് തച്ചാറ, പി.റ്റി. പൗലോസ്, ഡോ. ജേക്കബ് കല്ലുപുര, ജോസ് വര്‍ക്കി, മേഴ്സി കുര്യന്‍, രേഷ്മ നായര്‍, രാമചന്ദ്രന്‍ പിള്ള, ടി.കെ മൊയ്ദു, തെരേസാ ടോം, ജേക്കബ് പടവത്തില്‍, സുകുമാരന്‍ നായര്‍, മേരികുട്ടി ജോണ്‍, ജോസഫ് വടക്കേടം, ജയ്സണ്‍ ജോസഫ്, അലക്സ് ജോര്‍ജ്, ബി.ജി വര്‍ഗ്ഗീസ്, കൃഷ്ണന്‍ നായര്‍, വീണാ ഗോപിനാഥ്, ലൗവ്ലി ടോം, ദീപാ ജോസഫ്, ഷിബി റോയി, കുര്യന്‍ മ്യാലില്‍, ലാഫിയാ സെബാസ്റ്റ്യന്‍, അന്ന മുട്ടത്ത്, അനശ്വര്‍ മാമ്പിള്ളില്‍, തുടങ്ങിയ അനേകം പേരും പരിപാടികളുടെ അവതാരകരായി ഷീലാ ചെറു, ഡോ. മേരി ഫിലിപ്പ്, സജി കരിമ്പന്നൂര്‍, കുഞ്ഞമ്മ മാത്യൂ തുടങ്ങിയവരും, മോഡറേറ്ററായി എ.സി. ജോര്‍ജ് എന്നിവരും പ്രവര്‍ത്തിച്ചു. വേറിട്ട ഓണ ആഘോഷങ്ങളോടെ പരിപാടികള്‍ ഉജ്വലവും, ജനകീയവും, മനോഹരവുമായി.