കാബൂള്‍: രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശ കാലത്ത് യു.എസ് സൈനികര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച അഫ്ഗാനികളെ അമേരിക്കയിലെത്തിക്കുന്ന നടപടി ആരംഭിച്ചു. ദ്വിഭാഷികളും മറ്റു സഹായികളുമായി പ്രവര്‍ത്തിച്ച 221 പേരടങ്ങിയ ആദ്യ വിമാനം ഡാളസ് വിമാനത്താവളത്തില്‍ ഇറങ്ങി. ഇവരില്‍ 57 കുട്ടികള്‍, 15 കുരുന്നുകള്‍ എന്നിവരുമുണ്ടായിരുന്നു.

അഫ്ഗാനിലെ യു.എസ് അധിനിവേശത്തിന് സഹായം നല്‍കിയവര്‍ക്കു നേരെ താലിബാന്‍ പ്രതികാര സാധ്യത കണക്കിലെടുത്താണ് യു.എസിലെത്തിക്കുന്നത്. സൈനിക പിന്‍മാറ്റ സമയത്ത് യു.എസ് ഭരണകൂടം ഉറപ്പുനല്‍കിയതായിരുന്നു ഇവരുടെ പുനരധിവാസം. അഫ്ഗാന്‍ ജീവനക്കാര്‍ക്കൊപ്പം അവരുെട കുടുംബങ്ങളെയും യു.എസിലെത്തിക്കുമെന്നാണ് വാഗ്ദാനം.

വിസ നടപടികളും മറ്റും പൂര്‍ത്തിയാകുന്ന മുറക്ക് മറ്റുള്ളവര്‍ക്ക് കൂടി വൈകാതെ നാടുവിടാനാകും. 750 ജീവനക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ഇവരുടെ കുടുംബങ്ങളടക്കം 1,750 പേര്‍ക്കാകും അവസരമെന്നും കഴിഞ്ഞ ദിവസം യു.എസ് സേന അറിയിച്ചു.