കോപ്പയിലെ ചാമ്ബ്യന്‍ പട്ടത്തിന്‍റെ തിളക്കത്തില്‍ ടോക്യോയിലെത്തിയ അര്‍ജന്‍റീനയ്ക്ക് ഓസ്ട്രേലിയയുടെ ഷോക് ട്രീറ്റ്മെന്‍റ്. ഒളിമ്ബിക്സ് ഫുട്ബോളിലെ ഗ്രൂപ് ഘട്ട മത്സരത്തില്‍ അര്‍ജന്‍റീനയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഓസ്ട്രേലിയ തകര്‍ത്തത്. ആദ്യ പകുതിയില്‍ ആര്‍ജന്‍റീനയുടെ ലെഫ്റ്റ് ബാക്ക് ഫ്രാന്‍സിസ്കോ ഓര്‍ടെഗ ചുവപ്പ് കണ്ടു പുറത്തുപോയതാണ് കളിയുടെ ഗതി മാറ്റിയത്.
14ആം മിനുട്ടിലാണ് അര്ജന്‍റീനയെ ഞെട്ടിച്ച്‌ ഓസ്ട്രേലിയയുടെ ആദ്യ ഗോള്‍ വരുന്നത്. വെയില്‍സ് ആണ് ഓസ്‌ട്രേലിയക്കായി സ്കോര്‍ ചെയ്തത്. ആദ്യ ഗോളിന്‍റെ ഞെട്ടലില്‍ നിന്ന് അര്‍ജന്‍റീന മുക്തരാകുന്നതിന് മുമ്ബ് തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് ഓര്‍ടെഗ പുറത്തുപോയി.
ഗോള്‍ മടക്കാനുള്ള അര്‍ജന്‍റീനയുടെ ശ്രമത്തിനിടെ ആദ്യ പകുതിയുടെ അവസാനമാണ് രണ്ടാം മഞ്ഞ കാര്‍ഡുമായി ഓര്‍ടെഗ പുറത്തു പോകുന്നത്. ഇതോടെ ഓസ്ട്രേലിയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. പിന്നീട് പ്രതിരോധം ശക്തമാക്കിയ ഓസ്ട്രേലിയ രണ്ടാം പകുതിയില്‍ ലഭിച്ച അവസരം കൂടി മുതലാക്കിയതോടെ അര്‍ജന്‍റീന തോല്‍വി ഉറപ്പിച്ചു.
രണ്ടാം പകുതിയുടെ 80ാം മിനുട്ടിലാണ് ടിലിയോയിലൂടെ ഓസ്‌ട്രേലിയ രണ്ടാം ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഈജിപ്തിനെ ആണ് അര്‍ജന്‍റീനക്ക് ഇനി നേരിടാനുള്ളത്. ഈജിപ്തിനെ കൂടാതെ സ്പെയിനും അര്‍ജന്റീനയുടെ ഗ്രൂപ്പിലാണ്. ഇന്ന് തന്നെ നടന്ന മറ്റൊരു മല്‍സരത്തില്‍ ഈജിപ്തും സ്പെയിനും സമനിലയില്‍ പിരിഞ്ഞിരുന്നു.