രാജമാണിക്യം സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച്‌ നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ‘വിവാഹം കഴിഞ്ഞ് ഒരാഴ്ചയായ സമയത്താണ് നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ കോള്‍ വരുന്നത്. രാജമാണിക്യം എന്ന സിനിമയുടെ ഷൂട്ട് നടക്കുകയാണ്. മമ്മൂട്ടിയെ തിരുവനന്തപുരം ശൈലി പഠിപ്പിക്കാന്‍ വരണമെന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ മമ്മൂട്ടിയുടെ റൂമിലെത്തി. സുലു ചേച്ചിയുമുണ്ട് അവിടെ. പഠിപ്പിക്കാനൊക്കെ വന്നയാളാണല്ലോ ഞാനെന്നുള്ള ഒരു ബലത്തില്‍ ഇങ്ങനെ നില്‍ക്കുകയാണ്.

അപ്പോള്‍ മമ്മൂട്ടിക്കുള്ള കോസ്റ്റിയൂമുമായി ആളെത്തി. അത് കുറച്ച്‌ ടൈറ്റായിരുന്നു. ഇങ്ങനെ ആണോ തയ്ച്ചുവെക്കുന്നത് എന്ന് ചോദിച്ചു മമ്മൂക്ക ആളോട് ചൂടായി. സുലു ചേച്ചി പറയാന്‍ ശ്രമിച്ചപ്പോള്‍ നിനക്കെന്ത് അറിയാമെന്നായിരുന്നു അവരോട് ചോദിച്ചത്.

ഭാര്യയോട് വരെ ഇങ്ങനെ ദേഷ്യപ്പെടുകയാണല്ലോ എന്ന് തോന്നിപ്പോയി. അതോടെ ഇനി ഇവിടെ നിന്നാല്‍ പണി പാളുമെന്ന് എനിക്ക് തോന്നി. തണുത്തിട്ട് വരാമെന്ന് പറഞ്ഞപ്പോഴേക്കും ആള്‍ ഇരിയടാ അവിടെ എന്ന് പറഞ്ഞു. അപ്പോഴേക്കും പുതിയ കോസ്റ്റിയൂം എത്തി എല്ലാം സെറ്റായി സുരാജ് കൂട്ടിച്ചേര്‍ത്തു.