വാഷിംഗ്‌ടണ്‍ ഡി‌സി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡിസിയില്‍ ഗര്‍ഭഛിദ്രം എന്ന കൊലപാതകത്തിനെതിരെ നിരവധി പ്രോലൈഫ് റാലികള്‍ നടന്നിട്ടുണ്ടെങ്കിലും വ്യത്യസ്തമായൊരു മാര്‍ച്ച് ഓര്‍ ലൈഫ് റാലിക്കാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചത്. ‘സര്‍ക്കാര്‍ ഒത്താശയോടെയുള്ള കൂട്ട ഗര്‍ഭഛിദ്രം അവസാനിപ്പിക്കുക’ എന്ന ആവശ്യവുമായി വാഷിംഗ്‌ടണ്‍ ഡി.സിയില്‍ മുന്നൂറിലധികം പുരുഷന്മാര്‍ രംഗത്തെത്തുകയായിരിന്നു. പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 12 ശനിയാഴ്ചയാണ് ആദ്യത്തെ ‘പുരുഷ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി’ നടന്നത്.

ഫാ. സ്റ്റീഫന്‍ ഇംബാരറ്റോയും, കാത്തലിക് റേഡിയോ അവതാരകന്‍ ജിം ഹാവെന്‍സുമാണ് ആദ്യത്തെ നാഷണല്‍ ‘മെന്‍സ് മാര്‍ച്ച്’ന്റെ സംഘാടകര്‍. സൂട്ട് ധരിച്ചെത്തിയ പുരുഷന്‍മാരും വൈദിക വേഷം ധരിച്ചെത്തിയ പുരോഹിതരും ജപമാല മൗനമായി ചൊല്ലി തലസ്ഥാന വീഥിയിലൂടെ നീങ്ങുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. കുരിശ് രൂപം ഉയര്‍ത്തിപ്പിടിച്ച് പ്രാര്‍ത്ഥന മൗനമായി ചൊല്ലി നീങ്ങുന്നവരും നിരവധിയാണ്. വാഷിംഗ്‌ടണിലെ കുപ്രസിദ്ധ അബോര്‍ഷന്‍ ക്ലിനിക്കായ ‘സര്‍ജി-ക്ലിനിക്ക്’ന് മുന്നില്‍ നിന്നും രാവിലെ 11 മണിക്ക് ആരംഭിച്ച റാലി വൈറ്റ്ഹൌസിന്റെ മുന്നിലാണ് അവസാനിച്ചത്.

 

മുറിവേല്‍ക്കപ്പെടുന്നതില്‍ നിന്നും സ്ത്രീകളേയും, ദുര്‍ബ്ബലരായ കുരുന്നു ജീവനുകളേയും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം പുരുഷന്‍മാര്‍ക്കുണ്ടെന്ന്‍ ഫാ. സ്റ്റീഫന്‍ ഇംബാരറ്റോ പറഞ്ഞു. ഗര്‍ഭചിദ്രം എന്ന ചതിക്കുഴിയില്‍ വീഴരുതെന്ന്‍ തങ്ങളുടെ ഭാര്യമാരേയോ, അബോര്‍ഷന് വിധേയരാകുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന യുവതീകളെയും ബോധവത്ക്കരിക്കണമെന്നും റാലിയുടെ സഹസംഘാടകനായ ജിം ഹാവെന്‍സ് മുന്നറിപ്പ് നല്‍കി. തന്റെ അബോര്‍ഷന്‍ അനുകൂല നിലപാടില്‍ പ്രസിഡന്റ് ബൈഡന്‍ പശ്ചാത്തപിക്കണമെന്ന്‍ മോണ്‍. ചാള്‍സ് പോപ്‌ ആവശ്യപ്പെട്ടു. അതേസമയം പുരുഷന്മാരുടെ ഈ പ്രോലൈഫ് റാലി വരും നാളുകളില്‍ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.