കൊടകര കള്ളപ്പണകവര്‍ച്ച കേസില്‍ ധര്‍മരാജന്റെ ഹര്‍ജിയെ എതിര്‍ക്കാന്‍ അന്വേഷണ സംഘം. പൊലീസിന് നല്‍കിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും പറയുന്നത് വ്യത്യസ്ത വിവരങ്ങളാണ്. ധര്‍മരാജന്റെ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാകും അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയില്‍ 25 ലക്ഷം രൂപ സുനില്‍ നായിക്കിന്റെതും ബാക്കി തുക തന്റേതാണെന്നുമാണ് ഹര്‍ജിയില്‍. പണത്തിന് മറ്റ് അവകാശികള്‍ ഇല്ല. എന്നാല്‍ നേരത്തെ നല്‍കിയ മൊഴി ഡല്‍ഹിയിലെ മാര്‍വാടിയില്‍ നിന്നാണ് പണം ലഭിച്ചത് എന്നാണ്.

അതേസമയം ഇഡി കേസ് ഏറ്റെടുത്താലും നിലവിലെ അന്വേഷണം തുടരും. കവര്‍ച്ച പണം കണ്ടെത്താനായി പ്രതികളെ വിയ്യൂര്‍ ഇന്നും ജയിലിലെത്തി ചോദ്യം ചെയ്യും. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും കവര്‍ച്ച പണം പൂര്‍ണമായും കണ്ടെത്താനായിട്ടില്ല.