ദൈറ: ദുബായിലെ നയിഫില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ അറബ് വംശജനെ പൊലീസ് സാഹസികമായി പിടികൂടി. കൊലപാതകത്തിന് ശേഷം ഇരുകൈകളിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി കീഴ്‍പ്പെടുത്തി അറസ്റ്റ് ചെയ്തു.

വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ അറബ് വംശജരായ രണ്ടുപേര്‍ ഒരുമിച്ചാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. ഇവരിലൊരാള്‍ പുറത്തേക്ക് കടക്കുന്നതിനിടെ രണ്ടാമന്‍ പിന്നാലെയെത്തി ശരീരത്തിന്റെ പിന്‍ഭാഗത്ത് നിരവധി തവണ കുത്തുകയായിരുന്നു. കുത്തേറ്റ യുവാവ് ചോര വാര്‍ന്ന് നിലത്തു വീണു. ഇതു കണ്ട് ആളുകള്‍ ഓടിക്കൂടുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രതി കത്തി ചൂഴറ്റി ഭീഷണി മുഴുക്കി.

ഈ സമയം പെട്രോളിം​ഗിന്റെ ഭാ​ഗമായി സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോ​ഗസ്ഥര്‍ ആക്രമിയെ വിദ​ഗ്‍ദ്ധമായി കീഴ്‌പ്പെടുത്തി. അതേസമയം സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ ജീവനക്കാര്‍ കുത്തേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കെെമാറി. ആക്രമത്തിന് പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.