അമ്ബതുകൊല്ലത്തിലേറെ നീണ്ട കുടുംബ വാഴ്ച അവസാനിപ്പിക്കാന്‍ 18 മാസത്തെ അധ്വാനം മാത്രം മതിയെന്നു തെളിയിച്ച്‌ മാണി സി. കാപ്പന്‍ വീണ്ടും പാലായുടെ എം.എല്‍.എയായി. സംസ്ഥാനത്തൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിലും 13000ത്തിലേറെ വോട്ടിന്‍റെ അമ്ബരപ്പിക്കുന്ന വിജയമാണ് കാപ്പന്‍ സ്വന്തമാക്കിയത്. കെ.എം. മാണിയുടെ മകന്‍ എന്ന ലേബലില്‍ എത്തിയ ജോസ് കെ. മാണിയെ അട്ടിമറിച്ചാണ് വിജയമെന്നത് നേട്ടത്തിെന്‍റ മാറ്റുകൂട്ടുന്നു. സിറ്റിങ് സീറ്റ് നിലനിര്‍ത്തുന്നതിന് അട്ടിമറിയെന്ന് വിശേഷിപ്പിക്കാവുന്ന ഏക വിജയവും മാണി സി. കാപ്പെന്‍റയാണ്.

പ്രധാന സ്ഥാനാര്‍ത്ഥികളായ മാണി സി. കാപ്പനും ജോസ് കെ. മാണിയും മുന്നണി മാറിയാണ് മത്സരിച്ചതെങ്കിലും അതിെന്‍റ ദോഷം ഏറെ അനുഭവിക്കേണ്ടി വന്നത് ജോസ് കെ. മാണിക്കാണെന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. 18 മാസം മുമ്ബുയര്‍ന്ന കോഴ മാണിയെന്ന ആര്‍പ്പുവിളി പൊടുന്നനെ സഖാവ് മാണിയെന്നാക്കിയതിലുള്ള അമര്‍ഷം ഇടതുപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചുവെന്നും ഫലം വ്യക്തമാക്കുന്നു. പതിനയ്യായിരം വോട്ടിെന്‍റ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മാണി സി. കാപ്പന്‍ വോട്ടെണ്ണലിെന്‍റ തലേന്നു തന്നെ പ്രഖ്യാപിച്ചിരുന്നു. വിജയത്തില്‍ അദ്ദേഹത്തിന് ഒരു സമയത്തും സംശയമുണ്ടായിരുന്നില്ല. പാലായില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാലാക്കാര്‍ അംഗീകാരം നല്‍കുമെന്നായിരുന്നു ഉറച്ച വിശ്വാസം.

ജോസ് കെ. മാണിയെ മാത്രം ലക്ഷ്യമിട്ട് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി, സി.പി.എം പാര്‍ട്ടികളെ കുറ്റപ്പെടുത്താതിരിക്കാന്‍ കാപ്പന്‍ പക്ഷം തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. പ്രത്യക്ഷമല്ലെങ്കിലും സ്ഥാനാര്‍ഥികളെ ചൊല്ലി അസ്വാരസ്യമുണ്ടായ ഈ പാര്‍ട്ടികളില്‍ നിന്ന് ചോര്‍ന്നു കിട്ടാവുന്ന വോട്ടായിരുന്നു ലക്ഷ്യം. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് വോട്ടുകളിലെ ഭൂരിപക്ഷവും ലഭിച്ചിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. ആകെ പോള്‍ ചെയ്തതില്‍ പകുതി വോട്ടും തങ്ങള്‍ക്കാെണന്നും അവര്‍ പറഞ്ഞിരുന്നു.

അതേസമയം, രാഷ്ട്രീയ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കിയ തോല്‍വിയാണ് ജോസ് കെ. മാണിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പി.ജെ. ജോസഫുമായുള്ള തര്‍ക്കത്തില്‍ കോടതികളിലും തെരഞ്ഞെടുപ്പ് കമീഷനിലും വിജയിച്ച ജോസ് കെ. മാണിക്ക് ജനകീയ കോടതിയില്‍ വിജയിക്കാനായില്ലെന്നത് ചെറിയ ആഘാതമല്ല നല്‍കുന്നത്. പിതാവായ കെ. എം. മാണിയെ കോഴമാണിയെന്ന് വിശേഷിപ്പിച്ചവരോട് തോള്‍ചേര്‍ന്ന് അധികാരത്തിനായി നടത്തിയ നാടകങ്ങള്‍ക്ക് ജനങ്ങള്‍ പിന്തുണ നല്‍കിയില്ല എന്നതാണ് ഫലം തെളിയിക്കുന്നത്. ആരെയും നോവിക്കാതെ, ഒരു വോട്ടുപോലും പാഴാക്കാതെയിരിക്കാന്‍ മാണി സി. കാപ്പനും ജോസ് കെ. മാണിയും സദാ ശ്രദ്ധിച്ചിരുന്നു. തീപാറും പോരാട്ടത്തില്‍ വോട്ടിങ് ശതമാനം 2019 ലെ 70.97 ല്‍ നിന്ന് 72.51 ആയി വര്‍ധിച്ചു. 2016ല്‍ 77.61 ശതമാനമായിരുന്നു പോളിങ്.