പി പി ചെറിയാൻ

വാഷിങ്ടൻ∙ പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യൺ ഡോളറിന്റെ സ്റ്റിമുലസ് പാക്കേജ് ബിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സെനറ്റ് പാസാക്കി. ബിൽ പാസായത് ചരിത്ര വിജയമെന്നാണ് പ്രസിഡന്റ് ബൈഡൻ അഭിപ്രായപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ മുതൽ വിശ്രമമില്ലാതെ ശനിയാഴ്ച ഉച്ചവരെ നീണ്ട ചർച്ചക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ സെനറ്റിലെ 50 പേർ ബില്ലിന് അനുകൂലമായും 49 പേർ എതിരായും വോട്ട് രേഖപ്പെടുത്തി. ബിൽ പാസായതായി ചെയർ പ്രഖ്യാപിച്ചതു ഡെമോക്രാറ്റിക്‌ അംഗങ്ങൾ കരഘോഷത്തോടെയാണ് സ്വാഗതം ചെയ്തത്. ഡെമോക്രാറ്റിക്‌ അംഗം ജോ മഞ്ചിൻ ബില്ലിനെതിരെ വോട്ടു ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തെ അനുനയിപ്പിക്കുവാൻ ബൈഡനു കഴിഞ്ഞു.

ബില്ലിനെ എതിർത്ത റിപ്പബ്ലിക്കൻ അംഗങ്ങൾ നന്ദി അർഹിക്കുന്നില്ലായെന്നും അതേസമയം വൈസ് പ്രസിഡന്റിനും മജോറിറ്റി ലീഡർ ചാക്ക് ഷൂമാറനും ഡെമോക്രറ്റിന് സെനറ്റർമാർക്കും ബൈഡൻ നന്ദി പറയുകയും ചെയ്തു. ബില്ലിന്റെ പേരിൽ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു. മഹാമാരിയിൽ ജനങ്ങൾ ഏറെ ദുരിതം അനുഭവിച്ചു. ഇനിയും എത്രയും വേഗം അവർക്ക് അർഹിക്കുന്ന സഹായം ലഭിക്കണം– ബൈഡൻ പറഞ്ഞു.

അലാസ്കയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സള്ളിവൻ ഭാര്യാപിതാവിന്റെ മരണത്തെത്തുടർന്ന് അലാസ്കയിലേക്കു മടങ്ങിയതിനാൽ അവസാന വോട്ടെടുപ്പിൽ പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യമാണ് ബിൽ പാസാക്കൽ എളുപ്പമാക്കിയത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ട് ബിൽ അതോടെ ഒഴിവായി.

ബില്ലിലെ പ്രധാന നിർദേശങ്ങളിലൊന്ന് തൊഴിലില്ലായ്മാ വേതനം കിട്ടുന്നവർക്ക് ആഴ്ചയിൽ 400-നു പകരം 300 ഡോളർ ഫെഡറൽ സഹായം ലഭികണമെന്നാണ്. മിനിമം വേതനം 15 ഡോളർ വേണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. 1400 ഡോളർ സ്റ്റിമുലസ് ചെക്ക് അർഹരായവർക്ക് നൽകുക എന്നതാണ് ഏറ്റവും അടിയന്തിരമായി നടപ്പിലാക്കേണ്ടത്. 2019ലെ വ്യക്തിഗത ടാക്‌സ് റിട്ടേൺ സമർപ്പിച്ചപ്പോൾ‌ 75000 ഡോളർ വരെ വാർഷിക വരുമാനമുള്ളവർക്ക് പൂർണമായും, 80000 ഡോളർ വരെ വരുമാനമുള്ളവർക്ക് ഭാഗികമായി തുക ലഭിക്കും.

ദമ്പതികൾ ഒരുമിച്ചു ടാക്സ് റിട്ടേൺ സമർപ്പിച്ചപ്പോൾ ‌150,000 വരെ വരുമാനമുള്ളവക്ക് 1400 ഡോളർ പൂർണമായും 160,000 വരെയുള്ളവർക്ക് ഭാഗികമായി ലഭിക്കും. 160000 മുകളിൽ വാർഷിക വരുമാനം ഉള്ളവർക്ക് ഒരു പെനിപോലും ലഭിക്കുകയില്ല. മാർച്ച് മാസം പകുതിയോടെ ചെക്കുകൾ ലഭിച്ചു തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ ഉറപ്പു നൽകിയിട്ടുണ്ട്.