ഭാരത് ബയോടെക് പുറത്തിറക്കുന്ന കൊവിഡ് വാക്സിൻ കൊവാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അവസാനിച്ചു. പരീക്ഷണത്തിൽ വാക്സിൻ 81 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതായി ഭാരത് ബയോടെക് അവകാശപ്പെട്ടു. 25800 വളണ്ടിയർമാരാണ് മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കെടുത്തത്. ഇന്ത്യയിൽ ഏറ്റവുമധികം വളണ്ടിയർമാരെ സഹകരിച്ച് നടത്തിയ പരീക്ഷണമാണ് ഇതെന്നും ഭാരത് ബയോടെക് അവകാശപ്പെട്ടു.

“രണ്ടാം ഡോസിനു ശേഷം കൊവിഡിനെ തടയുന്നതിൽ കൊവാക്സിൻ 81 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തി.”- ഭാരത് ബയോടെക് എംഡിയും ചെയർമാനുമായ കൃഷ്ണ എല്ല പറഞ്ഞു.

18 മുതൽ 98 വയസ്സ് വരെയുള്ള 25800 പേരാണ് ട്രയൽസിൽ പങ്കെടുത്തത്. ഇവരിൽ 2433 പേർ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു. 4500 പേർക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നു.

അതേസമയം, കൊവിൻ പോർട്ടലിലെ തകരാർ മൂലം കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ തടസം നേരിടുകയാണ്. കൊവിൻ പോർട്ടലിൽ തകരാർ പരിഹരിക്കാൻ നാല് ദിവസം എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കൊവിൻ അപ്പ് വഴിയും ആരോഗ്യ സേതു ആപ്പ് വഴിയുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടില്ല.

രണ്ടാം ഘട്ടത്തിൽ വാക്‌സിനായുള്ള രജിസ്‌ട്രേഷൻ കൊവിൻ പോർട്ടലിലൂടെ മാത്രമേ നടത്തനാകൂ എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുവരെ 50 ലക്ഷത്തിന് മുകളിൽ ആളുകളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. നിരവധി ആളുകൾ ഒരേസമയം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതാവാം തടസങ്ങൾ ഉണ്ടാവാൻ കാരണം ആയത്. നിലവിൽ കൊവിൻ ആപ്പ് വഴി രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടില്ല.