യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇതോടെ പഞ്ചായത്ത് ഭരണം വീണ്ടും അനിശ്ചിതത്വത്തിലായി.

അവിണിശ്ശേരി പഞ്ചായത്തില്‍ ആകെ ഉള്ള 14 സീറ്റുകളില്‍ ബിജെപി 6, എല്‍ഡിഎഫ് 5, യുഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഇടത് പക്ഷത്തെ പിന്തുണച്ചു.

ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ബിജെപി വിമര്‍ശിച്ചു. ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ കോടതിയെ സമീപിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. പഞ്ചായത്ത് ഭരണം കൃത്യമായി നടക്കുന്നതിനാണ് എല്‍ഡിഎഫിനെ പിന്തുണച്ചതെന്നാണ് യുഡിഎഫിന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ യുഡിഎഫില്‍ നിന്നും പിന്തുണ സ്വീകരിക്കുന്നത് തിരിച്ചടിയാകും എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.