മധ്യപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കാനായിലേക്ക് മറിഞ്ഞ സംഭവത്തിൽ 35 മരണം. ഏഴ് പേരെ രക്ഷപ്പെടുത്തി. പതിനേഴ് പേരെ ഇനി കണ്ടെത്താനുണ്ട്. സംഭവ സ്ഥവത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. സിദ്ധിയിൽ നിന്ന് സത്‌നയിലേക്ക് പുറപ്പെട്ട ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. അൻപതോളം യാത്രികരാണ് ബസിലുണ്ടായിരുന്നത്. 35 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രക്ഷാപ്രവർത്തനത്തിനായി എസ്ഡിആർഎഫും മുങ്ങൽ വിദഗ്ധരും സംഭവ സ്ഥലത്തെത്തി. ജല നിരപ്പ് കുറയ്ക്കുന്നതിനു വേണ്ടി ബൻസാഗർ കനാലിൽ നിന്നുള്ള ജലം സിഹാവൽ കനാലിലേക്ക് തുറന്നു വിട്ടു. സംഭവ സ്ഥലത്തെ സ്ഥിതി ഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം സിദ്ധിയിലേക്ക് സന്ദർശനം നടത്തുന്നുണ്ടെന്നും തുൾസി സിലാവത്ത് എംപി അറിയിച്ചു.

അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉൾക്കൊള്ളാവുന്നതിനും അധികമായി യാത്രക്കാരെ ബസിൽ കയറ്റിയതുകൊണ്ടാവാം ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതെന്ന നിഗമനവും ബാക്കി നിൽക്കുന്നു.