വയനാട് | മേപ്പാടി  റിസോര്‍ട്ടില്‍ കണ്ണൂര്‍ സ്വദേശിനി ഷഹാന കാട്ടാനയുടെ ആക്രമണമേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. ഇതോടെ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയെ കുറിച്ചെല്ലാം ജില്ലാ ഭരണകൂടവും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ, ഷഹാനയുടെ മൃതദേഹത്തില്‍ ആഴമേറിയ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. ആന കുടഞ്ഞെറിഞ്ഞതുകൊണ്ട് ഇത്തരത്തിലുള്ള മുറിവുകളുണ്ടാകാം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.