ഫ്രാൻസിസ് തടത്തിൽ
വാഷിംഗ്‌ടൺ ഡി.സി: ജനുവരി ആറിന് വാഷിംഗ്ടൺ ഡീ സിയിൽ നടന്ന ട്രമ്പ് അനുകൂലികളുടെ പ്രകടനത്തിൽ പങ്കെടുത്ത ചിലർ ഇന്ത്യയുടെ ദേശീയ പതാക പ്രദർശിപ്പിച്ചതിൽ വാഷിംഗ്ടൺ ഡീ സീ മെട്രോയിലെ പ്രമുഖ ഭാരതീയ-മലയാളി സമൂഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ട്‌റൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനാ
ക്യാപിറ്റോൾ ഹില്ലിനു മുൻപിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ചുകൊണ്ട് ഏതാനും ചിലർ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ വന്നിരുന്നു. ഇന്ത്യൻ പതാകയെ അവഹേളിക്കുന്ന രീതിയിൽ അക്രമ സമരത്തിൽ പതാക പ്രദർശിപ്പിച്ചത് ഡി.സി. മെട്രോ മേഖലയിലെ ഒരു മലയാളിയുടെ നേതൃത്വത്തിലുള്ളവരാണെന്ന് പിന്നീട് അറിയുവാൻ കഴിഞ്ഞു. പതാക ഉയർത്തിപ്പിടിച്ചയാൾ പിന്നീട് ചില മലയാളം ചാനലുകളിലൂടെ തന്റെ പ്രവർത്തിയെ ന്യായീകരിക്കുകയുമുണ്ടായി. ഈ സമരം സത്യത്തിനും നീതിക്കും വേണ്ടിയുള്ളതാണെന്നും യഥാർത്ഥ വിജയം ട്രമ്പിന്റെതാണെന്ന ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വികാരം പ്രകടിപ്പിക്കാനാണ് ഇന്ത്യൻ പതാകയേന്തി പ്രക്ഷോഭത്തിൽ പങ്കെടുത്തതെന്നുമാണ് അദ്ദേഹം ചാനലുകളിൽ പ്രതികരിച്ചത്.
അതേസമയം ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ഇന്ത്യയെയോ ഇന്ത്യക്കാരെയോ പ്രതിനിധീകരിക്കുന്നില്ലെന്ന് വാഷിംഗ്‌ടൺ ഡി.സി മെട്രോ മേഖലയിലെ വിവിധ മലയാളി അസോസിയേഷനുകളിലെ അംഗങ്ങൾ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഈ ദേശീയ പതാക ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആശയുടെയും അഭിലാഷങ്ങളുടെയും അഭിമാനത്തിന്റെയും പ്രതീകമാണ്. അനേകലക്ഷം ജനങ്ങളുടെ ജീവത്യാഗത്തിലൂടെ ഉയർന്നു പറക്കുന്ന ഈ പതാകയെ ഇത്തരമൊരു നികൃഷ്ടമായ പ്രവർത്തനത്തിന് ഉപയോഗിച്ചവർ ഉടൻ തന്നെ ഇന്ത്യാമഹാരാജ്യത്തോടും എല്ലാ ഇന്ത്യക്കാരോടും മാപ്പു പറയണമെന്നും വാഷിംഗ്‌ടൺ ഡി.സി മെട്രോ മേഖലയിലെ വിവിധ മലയാളി അസോസിയേഷനുകളിലെ അംഗങ്ങൾ സംയുക്ത പ്രസ്തവാനയിലൂടെ ആവശ്യപ്പെട്ടു.