തിരുവനന്തപുരം∙ ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം, തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കി. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അവസാനഘട്ടമാണ് റെഡ് മെസേജ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുറെവി’ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തി. കാറ്റ് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാമ്പന് സമീപമായി 9.2° N അക്ഷാംശത്തിലും 79.3 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറില്‍ നിന്ന് 70 കിമീ ദൂരത്തിലും, കന്യാകുമാരിയില്‍ നിന്ന് ഏകദേശം 230 കിമീ ദൂരത്തിലുമാണ്. നിലവില്‍ ചുഴലിക്കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളില്‍ 90 കിമീ വരെയുമാണ്.

തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ തിരുവനന്തപുരം പൊന്‍മുടിയില്‍ നിന്ന് അഞ്ഞൂറോളം പേരെ ഒഴിപ്പിക്കാനുളള നടപടികള്‍ പുരോഗമിക്കുന്നു. ലയങ്ങളില്‍ താമസിക്കുന്നവരെയാണ് മാറ്റുന്നത്. ചുഴലിക്കാറ്റ് അടുത്ത മൂന്നു മണിക്കൂറില്‍ പാമ്പന്‍ കടക്കുകയും, അവിടെനിന്നു പടിഞ്ഞാറ് -തെക്കുപടിഞ്ഞാറ് സഞ്ചരിച്ച്് ഡിസംബര്‍ 3 ന് രാത്രിയോട് കൂടിയോ ഡിസംബര്‍ 4 പുലര്‍ച്ചയോടുകൂടിയോ തെക്കന്‍ തമിഴ്നാട് തീരത്തു പ്രവേശിക്കുമ്പോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളില്‍ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിനുള്ള മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ‘ബുറെവി’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി ഡിസംബര്‍ 4 ന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആതിനാല്‍ അതീവ ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരാനും നിര്‍ദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കില്ല.

ഡിസംബര്‍ 3 മുതല്‍ ഡിസംബര്‍ 4 വരെ ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.. ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകകളിലും ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

ബുധനാഴ്ച രാത്രി ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച ബുറെവി ചുഴലിക്കാറ്റ് വ്യാപകനാശത്തിനിടയാക്കി. ജാഫ്നയിൽ കെട്ടിടങ്ങൾ തകർന്നു. പലയിടത്തും വൈദ്യുതബന്ധവും തടസ്സപ്പെട്ടു. 75,000ത്തോളം പേരെയാണ് പ്രതിരോധ നടപടിയുടെ ഭാഗമായി സർക്കാർ സുരക്ഷാ സ്ഥാനത്തേക്കു മാറ്റിയിരുന്നത്. ശ്രീലങ്കൻ തീരം വിട്ട ചുഴലിക്കാറ്റ് നിലവിൽ ഗൾഫ് ഓഫ് മാന്നാറിലേക്ക് കടന്നിരിക്കുകയാണ്.