റോം: കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുമായുള്ള സൗഹൃദനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. വിയോഗവാര്‍ത്ത അറിഞ്ഞതോടെ അടുത്ത കാലത്തായി കണ്ടുമുട്ടിയ കൂടിക്കാഴ്ച പാപ്പ ഓര്‍ത്തെടുത്തുവെന്നും പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ മറഡോണയെ അനുസ്മരിച്ചതായും വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. ഫ്രാന്‍സിസ് പാപ്പ, പേപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടും മുന്‍പ് അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്സ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കെ ദേശീയ ടീമിന്‍റെ കുമ്പസാരക്കാരനും ആത്മീയോപദേഷ്ടാവുമായിരുന്നതിനാല്‍ മറഡോണയ്ക്ക് പാപ്പയുമായി പ്രത്യേക അടുപ്പുമുണ്ടായിരിന്നുവെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 സെപ്തംബറില്‍ വത്തിക്കാനിലെ സാന്താ മാര്‍ത്തയില്‍ വന്നതും, 2015 മാര്‍ച്ചില്‍ ഇറ്റലി-അര്‍ജന്‍റീന സൗഹൃദ മത്സരത്തിലൂടെ കൂട്ടികളുടെ സംഘടന, സ്കോളാസ് ഒക്കുരേന്തസ്സിന്‍റെ (Scholas Occurentes) യൂറോപ്പിലെ പ്രചാരണത്തിനായി എത്തിയപ്പോള്‍ വത്തിക്കാനില്‍ പാപ്പയെ കണ്ട് ആലിംഗനം ചെയ്തതും തന്റെ പത്താം നമ്പര്‍ പതിപ്പിച്ച പാപ്പയുടെ പേരോടു കൂടിയ അര്‍ജന്റീനിയന്‍ ജേഴ്സി സമ്മാനിച്ചതും, ലോകത്തുള്ള പാവങ്ങളായ കുട്ടികള്‍ക്കുവേണ്ടി റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ കളിക്കുവാന്‍ ഇറങ്ങിയതും ഇവരുടെ ഊഷ്മളമായ സൗഹൃദത്തിന്റെ തെളിവുകളാണ്.