ന്യൂദല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ 13 കോടി പരിശോധനകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. കഴിഞ്ഞയാഴ്ചകളില്‍ പ്രതിദിനം 10 ലക്ഷം പരിശോധനകള്‍ രാജ്യത്ത് നടത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 10,66,022 സാംപിളുകള്‍ പരിശോധിച്ചു. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 13,06,57,808 പിന്നിട്ടു.

അവസാന ഒരു കോടി പരിശോധനകള്‍ നടത്തിയത് 10 ദിവസങ്ങള്‍ക്കുള്ളിലാണ്. പ്രതിദിനം 10 ലക്ഷം പരിശോധനകള്‍ നടത്തിയത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനും സഹായകമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറില്‍ 46,232 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പ്രതിദിന രോഗികളുടെയെണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യ സ്വീകരിക്കുന്ന പ്രതിരോധ നടപടികള്‍ ശ്രദ്ധേയമാണ്. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

12 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പരിശോധന നിരക്ക് ദേശീയതലത്തിലേക്കാള്‍ കുറവാണ്. രാജ്യത്ത് നിലവില്‍ സജീവ കേസുകളുടെയെണ്ണം 4,39,747 ആണ്. ഇത് ആകെ രോഗികളുടെ 4.86 ശതമാനം. കഴിഞ്ഞ 24 മണിക്കൂറില്‍ 49,715 പേര്‍ കൂടി രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 84,78,124. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 77.69 ശതമാനവും 10 സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത 564 മരണങ്ങളില്‍ 82.62 ശതമാനവും 10 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന്.