ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ചെന്നൈ മറികടന്നു.

അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. കമലേഷ് നാഗര്‍കോട്ടിയുടെ അവസാന രണ്ടുബോളുകള്‍ സിക്‌സ് അടിച്ചാണ് രവീന്ദ്ര ജഡേജ ചെന്നൈയ്ക്ക് ജയം സമ്മാനിച്ചത്. തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യത മങ്ങി.

53 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറുമടക്കം 72 റണ്‍സെടുത്ത ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈ നിരയിലെ ടോപ്പ് സ്‌കോറര്‍. ചെന്നൈയ്ക്ക് ഷെയ്ന്‍ വാട്‌സണ്‍ – ഋതുരാജ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 172 റണ്‍സാണെടുത്തത്. നിതീഷ് റാണയാണ് കൊല്‍ക്കത്തയ്ക്കായി പൊരുതിയത്. 61 പന്തില്‍ നാലു സിക്‌സും 10 ഫോറുമടക്കം 87 റണ്‍സാണ് നിതീഷ് നേടിയത്. മികച്ച തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. 53 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്ത ശേഷമാണ് ശുഭ്മാന്‍ ഗില്‍ – റാണ ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്.

17 പന്തില്‍ നാല് ഫോര്‍ അടക്കം 26 റണ്‍സാണ് ഗില്‍ നേടിയത്. ഏഴു പന്തില്‍ ഏഴ് റണ്‍സെടുത്ത് സുനില്‍ നരെയ്ന്‍, 12 പന്തില്‍ 15 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ എന്നിവര്‍ പുറത്തായി. ദിനേഷ് കാര്‍ത്തിക് 21 റണ്‍സോടെയും രാഹുല്‍ ത്രിപാഠി മൂന്നു റണ്‍സോടെയും പുറത്താകാതെ നിന്നു. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.