ആലുവ: കോവിഡ് ബാധിച്ച്‌ മരണപ്പെട്ട മൃതദേഹം സംസ്ക്കരിക്കുന്നതില്‍ വീണ്ടും മാതൃകയായി ആലുവക്കാര്‍. കോവിഡ് ബാധിച്ച്‌ മരണപ്പെടുന്ന മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അജ്ഞത മാറ്റുന്നതിന് വേണ്ടിയാണ് പി.പി.ഇ കിറ്റ് ധരിക്കാതെ ആലുവയിലെ യുവജനസംഘടന പ്രവര്‍ത്തകര്‍ മരണാന്തരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

ആലുവ സിറിയന്‍ ചര്‍ച്ച്‌ റോഡില്‍ പി.വി.വര്‍ഗീസ് (84) വയസ് കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കൊച്ചി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ കയ്യുറയും മാസ്ക്കും മാത്രം ധരിച്ചാണ് സംസ്ക്കാരത്തിന് യുവജന സംഘടന പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്.

ആലുവ നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സഖറിയ, ആലുവ ജില്ല ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ഐ.സിറാജ്, ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് സെക്രട്ടറി എം.യു.പ്രമേഷ്, ചൂര്‍ണിക്കര മേഖല സെക്രട്ടറി മനോജ് ജോയ്, എ.എസ്.ടിജിത്ത്, സി.കെ.അജി എന്നിവരാണ് സംസ്ക്കാര ചടങ്ങിന് നേതൃത്വം നല്‍കിയത്. ആലുവ തൃക്കുന്നത്ത്പള്ളി സെമിത്തേരിയിലാണ് സംസ്ക്കാര ചടങ്ങുകള്‍ നടന്നത്.