നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ വളരെയധികം പിന്തുണച്ചവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു നടന്‍ സിദ്ദിഖ്. ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത സമയത്ത് സിദ്ദിഖ് അവിടെ ചെന്നതൊക്കെ വാര്‍ത്തയാകുകയുണ്ടായിരുന്നു .അന്ന് ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കേസുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് സിദ്ദിഖ്.

പബ്ലിക് എന്നെ എതിര്‍ക്കുമോ എന്നതിനേക്കാള്‍ ഉപരി ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്. 1990 മുതല്‍ പരിചയമുള്ള ഒരു ചെറുപ്പക്കാരന്‍, പിന്നീട് സിനിമയില്‍ വരുന്നു. എന്റെ സഹപ്രവര്‍ത്തകനായി, അറിയപ്പെടുന്ന നടനായി… അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്.അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച്‌ അയാള്‍ക്ക് ഞാനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്. ആ സ്ഥാനത്തുനിന്ന് ആയാള്‍ സത്യസന്ധമായി എന്നോട് ഒരു കാര്യം പറഞ്ഞത് വിശ്വസിച്ച്‌ കഴിഞ്ഞാല്‍ പിന്നെ എനിക്ക് അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ല.അയാള്‍ തെറ്റുകാരനല്ലെന്നൊരു വിശ്വാസം എന്റെ മനസില്‍ ഉണ്ട്, ഇത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്, അയാള്‍ കുറ്റാരോപിതനാണ്. തീരുമാനം പറയാന്‍ പാടില്ല.എങ്കില്‍പ്പോലും ഞാന്‍ അയാളെ വിശ്വസിക്കുന്നുണ്ട്.’-സിദ്ദിഖ് പറയുകയുണ്ടായി .

എന്റെ സഹോദരന്‍ ഒരു കേസില്‍പ്പെട്ടുപോയെന്നു കരുതുക. അപ്പോള്‍ എന്റെ സഹോദരനല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ഞാന്‍ തയ്യാറല്ല. അയാള്‍ എന്റെ സഹോദരനാണ്. ആയാളെ സഹായിക്കാന്‍ എന്താണ് വേണ്ടതെന്നതിനെക്കുറിച്ച്‌ ഞാന്‍ അന്വേഷിക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

സംഭവം അറിഞ്ഞയുടന്‍ ഞാന്‍ ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതുപോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. ഞാന്‍ അപ്പോള്‍ തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. ഇന്നസെന്റേട്ടന്‍ മുഖ്യമന്ത്രിയെ വിളിക്കുന്നു. മുഖ്യമന്ത്രി അപ്പോള്‍ തന്നെ പറഞ്ഞു, മൂന്ന് ദിവസത്തിനുള്ളില്‍ ക്രിമിനലിനെ പിടിച്ചിരിക്കുമെന്ന്. പേര് വരെ നമുക്കറിയാലോ. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നു. ഈ കുട്ടി പ്രതിയെ തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ച്‌ ആ കുറ്റം ചെയ്തയാളാണ് എന്റെ ശത്രു. അയാള്‍ ചിലപ്പോള്‍ പലരുടെയും പേര് പറയും. ഒരാള് പറഞ്ഞെന്നു കരുതി പോയി ഈ ക്രൈം ചെയ്യണോ? എനിക്ക് പറ്റില്ലെന്ന് പറഞ്ഞാല്‍ പോരേ.

എന്റെ സഹപ്രവര്‍ത്തകയെ, എനിക്ക് സ്നേഹമുള്ള കുട്ടിയെ ഉപദ്രവിച്ചത് അയാളാണ്. എന്നെ സംബന്ധിച്ചിടത്തോളം അവനാണ് ശത്രു. അവന്‍ ശിക്ഷിക്കപ്പെടണം. അവന്‍ അഞ്ചോ ആറോ മാസം കഴിഞ്ഞപ്പോള്‍ ഒരു പേര് പറഞ്ഞു. ഞാന്‍ ആ വാക്കു വിശ്വസിക്കാന്‍ തയ്യാറല്ല. അതിനേക്കാള്‍ എന്റെ കൂട്ടുകാരന്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. പള്‍സര്‍ സുനിയെ എനിക്കറിയില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ഒരു നിലപാടെടുത്തത്.ഞാന്‍ നില്‍ക്കുന്നത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്റെ ഓപ്പോസിറ്റ് ഭാഗത്ത് നില്‍ക്കുന്നത് പള്‍സര്‍ സുനിയാണ്. എന്റെ ശത്രു അവനാണ്. അയാളാണ് ശിക്ഷിക്കപ്പെടേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു.’-സിദ്ദിഖ് അറിയിച്ചു .