മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള വിവിധ ഏജൻസികൾ അന്വേഷണം കടുപ്പിച്ച സാഹചര്യത്തിലാണ് ശിവശങ്കർ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

എൻഫോഴ്‌സ്‌മെന്റെടുത്ത കേസിൽ അറസ്റ്റ് നടപടികൾ ഒഴിവാക്കണമെന്നാണ് ആവശ്യം. അന്വേഷണവുമായി പരമാവധി സഹകരിച്ചുവെന്നും, കേസിൽ മനപൂർവം കുടുക്കാൻ ശ്രമിക്കുന്നുവെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ ഹർജിയിൽ പറയുന്നു.
കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസിൽ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു ശിവശങ്കറിന്റെ നിർണായക നീക്കം. ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും.