ന്യൂദല്‍ഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ”ടെസ്റ്റ് ട്രാക്ക് ട്രീറ്റ്” നയത്തിന്റെ കൂട്ടായ നടപ്പാക്കല്‍, ആഗോള സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ രാജ്യത്തെ മരണനിരക്ക് (സിഎഫ്‌ആര്‍) ഏറെ കുറച്ചിട്ടുണ്ട്. അത് ക്രമേണ കുറയുകയും ചെയ്യുന്നു. ഇന്നത്തെ കണക്കനുസരിച്ച്‌ രാജ്യത്തെ കൊറോണ മരണനിരക്ക് 2.23 ശതമാനമാണ്. 2020 ഏപ്രില്‍ 1ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

കുറഞ്ഞ മരണനിരക്കു കാത്തുസൂക്ഷിക്കാന്‍ മാത്രമല്ല, ഫലപ്രദമായ പ്രതിരോധം, ഊര്‍ജിതമായ പരിശോധന, സമഗ്രമായ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ വിജയകരമായി നടപ്പാക്കാനും കഴിഞ്ഞു. തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്തെ രോഗമുക്തരുടെ എണ്ണം പ്രതിദിനം 30,000 നു മുകളില്‍ എത്തിക്കാനും ഇതിലൂടെ സാധിച്ചു.

രാജ്യത്ത് കോവിഡ് മുക്തരായവരുടെ ആകെ എണ്ണം ദശലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,286 രോഗികളാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 9,88,029 ആയി വര്‍ധിച്ചു. കോവിഡ് 19 മുക്തിനിരക്ക് 64.51 ശതമാനമായി വര്‍ധിച്ചു. സുഖം പ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം നിലവില്‍ 4,78,582 ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 5,09,447 പേരാണ്.