തിരുവനന്തപുരം: കോവിഡ് ചികിത്സ പ്രോട്ടോകോളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് സ്ഥിരീകരിച്ച്‌ രോഗലക്ഷണമില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീട്ടില്‍കഴിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമര്‍പ്പിക്കണം.

ഇത്തരം വീട്ടില്‍കഴിയുന്നവര്‍ രോഗലക്ഷണം കണ്ടാലുടന്‍ ആശുപത്രിയിലേക്ക് മാറണം. വീടുകളില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് റൂം ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്. വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കം പാടില്ല. രോഗം സ്ഥിരീകരിച്ച്‌ 10 ദിവസത്തിന് ശേഷം ആരോഗ്യപ്രവര്‍ത്തകരെ ആന്‍റിജന്‍ പരിശോധനക്ക് വിധേയമാക്കും. പരിശോധനയില്‍ ഫലം നെഗറ്റീവായാലും ഇവര്‍ ഏഴ് ദിവസം ക്വാറന്‍റീനില്‍ കഴിയണം.

കോവിഡ് രോഗികളെ വീടുകളില്‍ തന്നെ ചികില്‍സിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഐ.സി.എം.ആറും ഇത് അംഗീകരിച്ചിരുന്നു. എന്നാല്‍, കേരളം ഇതുവരെ ഈ പരിഷ്കാരം നടപ്പാക്കിയിരുന്നില്ല.