ന്യൂയോര്‍ക്: വിവരച്ചോര്‍ച്ചയും മറ്റ് സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്നും നിരോധിച്ചതിന് പിന്നാലെ സുപ്രധാന നീക്കവുമായി ചൈനീസ് ഷോര്‍ട്ട് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്. ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് വരുമാനം ലഭ്യമാക്കാനായി 200 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ബൈറ്റ് ഡാന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ടിക്ടോക് ക്രിയേറ്റര്‍ ഫണ്ട്’ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ റിവാര്‍ഡ് പ്രോഗ്രാമിലൂടെയാണ് ഉപയോക്താക്കള്‍ക്ക് വരുമാനം ലഭിക്കുക. എന്നാല്‍, പണം ലഭിക്കാന്‍ ചില യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരുമെന്ന് മാത്രം.

ആപ്പ് ഉപയോഗിക്കുന്നയാള്‍ 18 വയസ്സ് തികഞ്ഞിരിക്കണം. ടിക്ടോകിെന്‍റ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒറിജിനല്‍ ഉള്ളടക്കം പോസ്റ്റ് ചെയ്യണം. കൂടാതെ കമ്ബനി പറയുന്ന അത്രയും ആളുകള്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടും ആയിരിക്കണം. -എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍. അതേസമയം നിലവില്‍ അമേരിക്കയിലുള്ള ടിക്ടോക് യൂസര്‍മാര്‍ക്ക് മാത്രമായിട്ടാണ് ബൈറ്റ് ഡാന്‍സ് ടിക്കോട് ക്രിയേറ്റര്‍ ഫണ്ട് അവതരിപ്പിക്കുന്നത്. അടുത്ത മാസം മുതലായിരിക്കും ആരംഭിക്കുക. അമേരിക്കയില്‍ വിലക്ക് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ടിക്ടോക്കിെന്‍റ ശ്രദ്ധേയമായ പ്രഖ്യാപനം.

പ്ലാറ്റ്ഫോമില്‍ പ്രചോദനാത്മ വിഡിയോകള്‍ തയാറാക്കി പോസ്റ്റുചെയ്യുന്ന മികച്ച ഉള്ളടക്ക നിര്‍മാതാക്കള്‍ക്കുള്ള പ്രതിഫലമാണ് ക്രിയേറ്റര്‍ ഫണ്ടെന്ന് ടിക്ടോക് അറിയിച്ചു. ആപ്പിനെ ക്രിയാത്മകമായി സമീപിച്ച്‌ ആരാധകര്‍ക്ക് ആനന്ദവും പ്രചോദനവും നല്‍കുന്നവര്‍ക്കുള്ള വരുമാന മാര്‍ഗമായിരിക്കും ഇതെന്നും യൂസര്‍മാര്‍ക്ക് വേണ്ടി ഇനിയും കൂടുതല്‍ പദ്ധതികളുമായി മുന്നോട്ട് വരുമെന്നും ടിക്ടോക് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായി നിരോധിക്കപ്പെട്ട ടിക്ടോക് അമേരിക്കയിലും ആസ്ട്രേലിയയിലും നിരോധനത്തിെന്‍റ വക്കിലാണ്. ചൈനീസ് ആപ്പെന്ന പേരില്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ തങ്ങളുടെ ആപ്പിനെ പൂര്‍ണ്ണമായും പറിച്ചുനടാനുള്ള ശ്രമവും ബൈറ്റ് ഡാന്‍സ് ആരംഭിച്ചിട്ടുണ്ട്. ലണ്ടനാണ് അവര്‍ അടുത്ത തട്ടകമായി ഇപ്പോള്‍ ആലോചിക്കുന്നത്.