ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളെ വെള്ളത്തില്‍ മുക്കി കനത്ത മഴ. വലിയ നാശനഷ്ടമാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളപ്പൊക്കത്തിലും, കുത്തൊഴുക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. മിന്റോ പാലത്തിന് സമീപം ഒരാളുടെ മൃതദേഹം വെള്ളത്തില്‍ കണ്ടെത്തി. മറ്റൊരാള്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഡല്‍ഹിയിലെ ഐടിഒ മേഖലയിലെ അണ്ണാനഗര്‍ ചേരിയില്‍ കനാലിലെ കുത്തൊഴുക്കില്‍ വീട് ഒലിച്ചുപോയി.ഒഴുക്കുചാല്‍ നിറഞ്ഞൊഴുകിയപ്പോള്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ അടിത്തറ തകര്‍ന്ന് വീട് പൂര്‍ണമായും ഒലിച്ചുപോകുകയായിരുന്നു. വീടിനുള്ളില്‍ ആളില്ലാത്തത് ദുരന്തമൊഴിവാക്കി.

വീട് ഒഴുകിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. വീട് വെള്ളത്തില്‍ ഒഴുകിപ്പോകുമ്ബോള്‍ സമീപവാസികള്‍ പശ്ചാത്തലത്തില്‍ നിലവിളിക്കുന്നത് കേള്‍ക്കാം. മറ്റൊരു വീഡിയോയില്‍ ഇതേ അഴുക്കുചാലിനോട് ചേര്‍ന്നുള്ള ഇഷ്ടികകൊണ്ട് നിര്‍മിച്ച വീട് ഇടിഞ്ഞുവീഴുന്നതും കാണാം. കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല റോഡുകളും വെള്ളത്തിനടിയിലാണ്. പാലങ്ങളിലും വെള്ളം കയറി.