ലഖ്നോ: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ 6126 ഏറ്റുമുട്ടലുകളിലായി 122 ’കുറ്റവാളികള്‍’ കൊല്ലപ്പെട്ടതായി പൊലീസ്. ഈ കാലയളവില്‍ 13 പൊലീസ് ഉദ്യോഗസ്ഥരും മരിച്ചുവെന്ന് യു.പി എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു. 2017 മാര്‍ച്ച് 20 മുതല്‍ 2020 ജൂലൈ 10 വരെയുള്ള കണക്കാണിത്. സേനനീക്കങ്ങളില് 13,361 പേര് അറസ്റ്റിലായി. പൊലീസ് നടപടിക്കിടെ 2296 കുറ്റവാളികള്‍ക്കും 909 പൊലീസുകാര്‍ക്കും പരിക്കേറ്റു. കാണ്‍പുരില്‍ ഗുണ്ടാതലവന്‍ വികാസ് ദുബെയെ പിടികൂടാനുള്ള ശ്രമത്തിനിടെ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ 21 പേരിൽ ആറു പേർ കൊല്ലപ്പെട്ടു. നാലുപേർ അറസ്റ്റിലുമായി. ബാക്കിയുള്ള 11 പേർക്കായി തിരച്ചിൽ തുടരുകയാണ്.