ന്യുഡല്‍ഹി: UAE കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ഇടപെടുന്നു. അന്താരാഷ്ട്ര ബന്ധമുള്ള ഈ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം ധനമന്ത്രാലയത്തില്‍ നിന്നും ശേഖരിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെതന്നെ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ എന്‍ഐഎയും, സിബിഐയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നും സൂചനയുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള എല്ലാ വിവരങ്ങളും പുറത്തുകൊണ്ട് വരുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. അതുകൊണ്ടുതന്നെയാണ് രഹസ്യാന്വേഷണവിഭാഗവും ഈ കേസില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നോ എന്ന സംശയവും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. അതുകൊണ്ട് പഴുതടച്ച അന്വേഷണമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കുന്നുണ്ട്. ഇന്ത്യ-യുഎഇ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്ന സംഭവമാണ് ഇത് അതുകൊണ്ടുതന്നെ അങ്ങനെ ഒന്നും സംഭവിക്കാതെയാണ് കേസന്വേഷണം നടക്കേണ്ടത്.

നയതന്ത്ര പരിരക്ഷ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിക്കുന്നുവെന്നത് ഇരു രാജ്യങ്ങളും വളരെ ഗൗരവമായാണ് കാണുന്നത്. അതുകൊണ്ട് കൃത്യവും വ്യക്തവുമായ ഒരു അന്വേഷണത്തിനായിരിക്കും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.