ഗ്വാളിയാര്‍: പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ പിന്നെ എന്തു ചെയ്യാനാ.. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കും കോറോണ മാനദണ്ഡങ്ങള്‍ പലിക്കാത്തവര്‍ക്കും വ്യത്യസ്ത ശിക്ഷയുമായി ഗ്വാളിയാര്‍ രംഗത്ത്.

എത്ര പറഞ്ഞാലും സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് ബോധമില്ലാത്ത ഇത്തരക്കാര്‍ക്ക് തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിന് പിഴയ്ക്ക് പുറമെ ആശുപത്രി, പൊലീസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ മൂന്നു ദിവസത്തെ സന്നദ്ധ സേവനമാണ് ഇനി മുതല്‍ നടത്തേണ്ടി വരുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. ഉത്തരവില്‍ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് മാസ്ക് ധരിക്കാത്തവര്‍, കോറോണ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ എന്നിവര്‍ക്ക് പിഴയ്ക്ക് പുറമേ ആശുപത്രി, കോറോണ സെന്റര്‍, പൊലീസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ മൂന്നു ദിവസം സന്നദ്ധ സേവനം നടത്തണമെന്ന്.

മാത്രമല്ല ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തുന്നവരെ ജില്ലാ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. മധ്യപ്രദേശില്‍ നടപ്പാക്കുന്ന ‘കില്‍ കോറോണ’ ക്യാമ്ബയിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമാണ് കളക്ടര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.