ചവറ : കരള്‍ പകുത്ത് നല്‍കാന്‍ അമ്മ തയ്യാറായിട്ടും അതുവരെ കാത്ത് നില്‍ക്കാതെ മരണം തട്ടിയെടുത്ത കൃതിക വി. പിള്ള (15)യ്ക്ക് എസ് എസ് എല്‍ സിക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ്. കൊറ്റന്‍കുളങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും ചവറ കുളങ്ങരഭാഗം ശാന്താലയത്തില്‍ വേലായുധന്‍ പിള്ള – ബിന്ദു ദമ്ബതികളുടെ മകളായ കൃതിക വിജയം കാണാനില്ല.

പഠനത്തില്‍ മിടുക്കിയായിയരുന്നു കൃതിക. പരീക്ഷകള്‍ എഴുതി, ഫലം വരാന്‍ ഒരാഴ്ച ശേഷിക്കെയാണ് രോഗബാധ സ്ഥിരീകരിച്ചത്. വീട്ടിലെ പതിവു കളിചിരികള്‍ക്കിടയില്‍ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ കരള്‍ മാറ്റിവയ്ക്കലിന് ഒരുക്കം തുടങ്ങിയിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ പണം കണ്ടെത്താനായി കൈ കോര്‍ത്തു. കരള്‍ പകുത്തു നല്‍കാന്‍ അമ്മ ബിന്ദു ശസ്ത്രക്രിയാമുറിയിലേക്ക് പോകുന്നതിനു മണിക്കൂറുകള്‍ മുന്‍പാണ് അതേ ആശുപത്രിയില്‍ കൃതിക മരണത്തിന് കീഴടങ്ങുന്നത്. അച്ഛന്‍ 4 വര്‍ഷം മുന്‍പ് കാന്‍സര്‍ മൂലം മരിച്ചു. പഞ്ചായത്ത് ജീവനക്കാരിയായ ബിന്ദുവിന് മറ്റു 2 പെണ്‍മക്കള്‍ കൂടിയുണ്ട്. പരീക്ഷാഫലം വന്നതിന്റെ തലേന്ന്, തിങ്കളാഴ്ചയായിരുന്നു മരണാനന്തര ചടങ്ങുകള്‍.