കട്ടപ്പന: തങ്ങളുടെ ബ്രാൻഡ് കൂടുതൽ വിൽക്കുന്നതിന് ബിവറേജസ് ജീവനക്കാർക്ക് മദ്യക്കമ്പനികൾ നൽകിയ കൈക്കൂലി വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടി. ബിവറേജസ് കോർപ്പറേഷന്റെ കട്ടപ്പനയിലുള്ള ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പണം പിടികൂടിയത്. ഇന്നലെ രാത്രി ഒൻപതു മണിക്ക് നടന്ന പരിശോധനയിൽ 85,000 ത്തോളം രൂപ അനധികൃതമായി കണ്ടെത്തി.

ഔട്ട്ലെറ്റിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നുമാണ് 85,000 ത്തോളം രൂപ കണ്ടെത്തിയത്. ഔട്ട്ലെറ്റിലെ ജീവനക്കാർക്കാർക്ക് നൽകുവാനായി റബർ ബാൻഡിൽ പല കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണമാണ് അനീഷിന്റെ സ്കൂട്ടറിൽനിന്നു കണ്ടെടുത്തത്.

മദ്യക്കമ്പനികൾ തങ്ങളുടെ ബ്രാൻഡുകളുടെ കച്ചവടം കൂട്ടുന്നതിനുവേണ്ടി ഷോപ്പിലെ ജീവനക്കാർക്ക് കൈക്കൂലിയായി നൽകുന്ന പണമാണ് ഇത്. കൂടാതെ ഈ ഔട്ട്ലെറ്റിലെ ഷോപ്പിങ് ചാർജായ ജയേഷ് അനികൃതമായി ഒരു ജീവനക്കാരനെ നിയമിച്ചിരിക്കുന്നതായും അനധികൃത മദ്യക്കച്ചവടത്തിനും പണപ്പിരിവിനും ഇയാളെ ഉപയോഗിച്ചു വരുന്നതായും കണ്ടെത്തി.

ഇത്തരത്തിൽ പണം ലഭിച്ചിരുന്നതായും ജീവനക്കാർ വീതം വെച്ച് എടുത്തിരുന്നുവെന്നും ജീവനക്കാർ സമ്മതിച്ചു. സംഭവത്തിൽ ഏതൊക്കെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് കൂടുതൽ അന്വേഷണത്തിലാണ് വ്യക്തമാകുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിജിലൻസ് കോട്ടയം കിഴക്കൻ മേഖല റേഞ്ച് എസ്പി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി ആർ കിരൺ, എഎസ്ഐമാരായ ബേസിൽ, ഷിബു എസ്സിപിഒമാരായ അഭിലാഷ്, റഷീദ്, സന്ദീപ് എന്നിവരടങ്ങുന്ന അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.