കണ്ണൂർ: ക്രൈസ്തവ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഒരു വർഗീയശക്തികളും ഇവിടെ വർഗീയതയുടെ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. നമ്മുടെയിടയിൽ ഭിന്നതയുടേയും വർഗീയതയുടേയും വിത്തുകൾ വിതയ്ക്കാൻ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണമെന്നും പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാമെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂരിലെ ചെമ്പേരിയിൽ കെസിവൈഎം യുവജന സംഗമത്തിൽ സംസാരിക്കവേയാണ് പാംപ്ലാനിയുടെ പ്രതികരണം. 

നമ്മുടെ ഇടയിൽ ഭിന്നതയുടേയും വർഗീയതയുടേയും വിത്തുകൾ വിതയ്ക്കാൻ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണം. യുവജനങ്ങൾ സങ്കുചിതരായി തീർന്നാൽ ഒരു നാട് മുഴുവനും സങ്കുചിതത്വത്തിന്റെ അന്ധകാരത്തിൽ പെട്ടുപോകുമെന്നുള്ള സത്യം മനസിൽ സൂക്ഷിക്കുക, പാംപ്ലാനി പറഞ്ഞു.

ഇന്ന് നമ്മുടെ പെൺകുട്ടികളുടെ രക്ഷകരായി പലരും രംഗപ്രവേശം ചെയ്യുന്നുണ്ട്. നിങ്ങൾ ആത്മാഭിമാനമുള്ള മക്കളാണ്. തലശ്ശേരിയിലെ ഒരൊറ്റ പെൺകുട്ടിയെ പോലും ആർക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാവാത്ത വിധം നട്ടെല്ലുള്ള പെൺകുഞ്ഞുങ്ങളാണ് തലശ്ശേരിക്കുള്ളതെന്ന് ചങ്കൂറ്റത്തോടെ പറയാൻ തക്കവിധത്തിൽ ഇവിടത്തെ യുവജനങ്ങൾ പ്രബുദ്ധരാവേണ്ടതുണ്ട്, പാപ്ലാനി പറഞ്ഞു.

നമ്മുടെ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഒരു വർഗീയശക്തികളും ഇവിടെ വർഗീയതയുടെ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ല. മറിച്ച്, നമ്മുടെ പെൺകുട്ടികളെ സംരക്ഷിക്കാൻ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെൺകുട്ടികളുടെ അഭിമാനത്തിന് വിലപറയാൻ ഇനി ഒരാളെ പോലും നമ്മൾ അനുവദിക്കുകയുമില്ല, പാംപ്ലാനി പറഞ്ഞു.