പയ്യന്നൂർ: സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ടാം ദിവസവും ശക്തമായ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മൂന്നു വർഷം മുമ്പത്തെ ചരിത്ര കോൺഗ്രസ് വേദിയിൽ കൊല്ലാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിങ്കളാഴ്ച തെളിവുകൾ പുറത്തുവിടുമെന്നാണ് ഗവർണർ പറഞ്ഞത്. അതിൽ സർക്കാറിനോ സി.പി.എമ്മിനോ ഉത്കണ്ഠയില്ല. തെളിവ് പുറത്തു വിട്ടാൽ അപ്പോൾ തന്നെ മുപടിയുണ്ടാവുമെന്നും ഓലപ്പാമ്പു കാട്ടി ആരെയും പേടിപ്പിക്കാൻ ഗവർണർ ശ്രമിക്കേണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പയ്യന്നൂരിൽ കർഷക സംഘം കണ്ണൂർ ജില്ല സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തൃശൂരിൽ ഏതോ ഒരു ആർ.എസ്.എസുകാരന്‍റെ വീട്ടിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ കാണാൻ പോയ ഗവർണർ ആ സ്ഥാനത്തിന് നിലയും വിലയുമില്ലാതാക്കി. ഗവർണർക്ക് സമചിത്തത നഷ്ടപ്പെട്ടതായി നാട്ടുകാർ സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല. പദവിക്ക് നിരക്കാത്ത പ്രവർത്തനമാണ് ഗവർണറിൽ നിന്നുണ്ടാവുന്നത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന സർക്കാറാണിത്. ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ ഭരണഘടനാപരമായും നിയമപരമായും നേരിടും. ഭയപ്പെടുത്തലിന് വിധേയപ്പെടാൻ തയ്യാറല്ല -എം.വി. ഗോവിന്ദൻ പറഞ്ഞു.