രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്‌ഐആര്‍ എടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

ഇതൊരു കൊളോണിയല്‍ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹര്‍ജിക്കാരുടെ വാദമുഖങ്ങള്‍ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. ഹര്‍ജിക്കാരില്‍ എത്ര പേര്‍ രാജ്യദ്രോഹക്കുറ്റത്തിനു ജയിലില്‍ കഴിയുന്നുണ്ടെന്ന ചോദ്യത്തിന് ഒരാള്‍ എന്നായിരുന്നു മറുപടി.

രാജ്യദ്രോഹക്കുറ്റം ചുമത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് പൊലീസിനെ വിലക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, ഇത് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു.162 വര്‍ഷമായി തുടരുന്ന നിയമമാണ് ആദ്യമായി സ്റ്റേ ചെയ്യുന്നത്.