ഐ.പി.എല്ലില്‍ ഫിനിഷിറായി തിളങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് വെടിക്കെട്ട് ബാറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ നാടായ ഗയാനയിലേക്ക് മടങ്ങി.

ഹെറ്റ്മയറിന്റെ ആദ്യ കുഞ്ഞ് ജനിച്ചതോടെയാണ് ഞായറാഴ്ച മുംബൈയിലുള്ള ടീം ക്യാമ്ബ് വിട്ട് താരം പോയത്. എന്നാല്‍ ഇടംകയ്യന്‍ ബാറ്ററായ ഹെറ്റ്‌മെയര്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് രാജസ്ഥാന്‍ മാനേജ്‌മെന്‍റ് അറിയിച്ചിരിക്കുന്നത്. താരം യാത്ര പറഞ്ഞ് പോകുന്ന വീഡിയോ ടീം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഡാഡിയെന്ന് ഹെറ്റ്‌മെയറെ സഹതാരങ്ങളും സ്റ്റാഫുകളും വിളിക്കുന്നതും അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്. ആദ്യ കുഞ്ഞ് പിറന്നതും ഉടന്‍ മടങ്ങിയെത്തുമെന്നതും താരവും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

 

 

അവസാന ബാറ്റിങ് ഓര്‍ഡറിലിറങ്ങി വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന താരം ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലാണ്. 2022 ഐ.പി.എല്ലില്‍ 11 മത്സരങ്ങളിലായി 291 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയിട്ടുള്ളത്. 72.75 ശരാശരിയുണ്ട്. പുറത്താകാതെ നേടിയ 59 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

കഴിഞ്ഞ ശനിയാഴ്ച വാങ്കഡെ സ്‌റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ താരം 16 പന്തില്‍ 33 റണ്‍സ് നേടിയിരുന്നു. പഞ്ചാബിന്റെ 190 റണ്‍സ് മറികടക്കാന്‍ ഈ ഇന്നിംഗ്‌സ് ഏറെ സഹായകരമായിരുന്നു. നിലവില്‍ 14 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. അടുത്ത മത്സരം ബുധനാഴ്ച ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഡോ. ഡി.വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്‌റ്റേഡിയത്തിലാണ്.