സുരക്ഷ ചൂണ്ടിക്കാണിച്ച്‌ പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് കാണികള്‍ക്ക് പ്രവേശനമില്ല.

മന്ത്രിമാരായ കെ രാധാകൃഷ്ണനും കെ രാജനും പെസോയുടെ അനുമതി തേടിയിരുന്നുവെങ്കിലും കാണികളെ റൗണ്ടിനകത്തേക്ക് പ്രവേശിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതര്‍.
തൃശൂരില്‍ വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ പരിശോധന നടത്തിയ കേന്ദ്ര എക്സ്പ്ലോസിവ് വിഭാഗം കേരള മേധാവി ഡോ. പി. കെ റാണ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സാമ്ബിള്‍ വെടിക്കെട്ടിന് കാത്തിരിക്കുകയാണ് പൂരപ്രേമികള്‍. പെസോയുടെ നിര്‍ദേശമനുസരിച്ച്‌ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്ന പൊലീസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍ നിന്നും 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. അതിനാല്‍ സ്വരാജ് റൗണ്ടില്‍ നെഹ്‌റുപാര്‍ക്കിനു മുന്‍വശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജംഗ്ഷന്‍, ഇന്ത്യന്‍ കോഫി ഹൗസ് എന്നീ ഭാഗങ്ങളില്‍ മാത്രമേ, കാണികളെ അനുവദിക്കൂ എന്ന് പൊലീസ് അറിയിച്ചു.
പൂരം വെടികെട്ടിന്റെ തീവ്രത മുന്‍ വര്‍ഷങ്ങളേക്കാള്‍ വളരെയധികം കുറച്ചിട്ടും കാണികളെ വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലേക്ക് കയറ്റി നിര്‍ത്താത്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. രണ്ട് വര്‍ഷത്തെ വീര്‍പ്പുമുട്ടല്‍ കഴിഞ്ഞുള്ള പൂരത്തിന് സാധാരണയില്‍ കവിഞ്ഞുള്ള ആളുകള്‍ എത്തുമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെടിക്കെട്ട് കാണാന്‍ ജനക്കൂട്ടം ഇരമ്ബിയെത്തുന്നത് തിരക്ക് അനിയന്ത്രിതമാകാനും സുരക്ഷ കൈവിട്ട് പോകാനും ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.
പൂരം സുഗമമാക്കാനായി പോലീസ് നിയന്ത്രണങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി. സാമ്ബിള്‍ ദിവസമായ ഇന്ന് രാവിലെ മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. വാഹനപാര്‍ക്കിങ്ങിനായി നഗരത്തില്‍ 124 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കണമെന്നാണ് അഭ്യര്‍ഥന. പ്രധാനനിയന്ത്രണങ്ങളും സംവിധാനങ്ങളും ചുവടെ.

1 സാമ്ബിള്‍ ദിവസമായ ഇന്ന് മുതല്‍ റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും പാര്‍ക്കിങ് അനുവദിക്കില്ല

2 വൈകീട്ട് മൂന്നുമുതല്‍ വെടിക്കെട്ട് തീരുന്നതുവരെ ഒരുവാഹനവും റൗണ്ടില്‍ പ്രവേശിപ്പിക്കില്ല

3 റൗണ്ടിലെ നെഹ്റുപാര്‍ക്ക് മുതല്‍ കോഫിഹൗസ് വരെയുള്ള ഭാഗങ്ങളില്‍മാത്രമേ വെടിക്കെട്ട് സമയത്ത് ആളുകളെ പ്രവേശിപ്പിക്കൂ.

4 രാഗം തിയേറ്ററിന് സമീപമുള്ള ചെമ്ബോട്ടില്‍ ലെയിന്‍ എമര്‍ജന്‍സി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ റോഡില്‍ വാഹനങ്ങളുടേതുള്‍പ്പെടെ യാതൊരു തടസ്സങ്ങളും ഉണ്ടാകാന്‍ പാടില്ല

5 ബസുകള്‍ റൗണ്ടിലേക്ക് പ്രവേശിപ്പിക്കാനും നിയന്ത്രണമുണ്ട്.