ഇസ്രായേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടയിലും യേശുവിന്റെ കല്ലറ സ്ഥിതിചെയ്യുന്ന ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തില്‍ ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ എത്തിയത് ആയിരങ്ങള്‍. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓര്‍ത്തഡോക്സ് സഭ ഇന്നലെയാണ് ഈസ്റ്റര്‍ കൊണ്ടാടിയത്. കഴിഞ്ഞ വര്‍ഷം മൗണ്ട് മെരോണ്‍ എന്ന യഹൂദ പുണ്യകേന്ദ്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും 45 പേര്‍ മരണപ്പെട്ട സാഹചര്യത്തിലാണ് തിരുക്കല്ലറപ്പള്ളിയിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഇസ്രായേല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈസ്റ്ററിന് മുന്‍പുള്ള ശനിയാഴ്ച ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തിനുള്ളില്‍ അത്ഭുത തീനാളം പ്രത്യക്ഷപ്പെടുന്നുവെന്നാണ് പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ പാരമ്പര്യ വിശ്വാസം.

ദേവാലയത്തിനുള്ളിലെ ക്രിസ്തുവിനെ അടക്കം ചെയ്തിരുന്ന അറയ്ക്കുള്ളില്‍ പ്രവേശിച്ചു ഗ്രീക്ക് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ കത്തിച്ച മെഴുകുതിരികളുമായി പുറത്തുവരികയും അതില്‍ നിന്നും ആയിരങ്ങള്‍ തങ്ങളുടെ കൈകളില്‍ പിടിച്ചിരിക്കുന്ന മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്യുന്നതാണ് ഹോളി ഫയര്‍ ആഘോഷം. പ്രത്യേക വിമാനങ്ങളില്‍ വിവിധ രാജ്യങ്ങളിലുള്ള ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സമൂഹങ്ങളിലേക്ക് ഈ തിരിനാളം എത്തിക്കുന്നതാണ്. മോസ്കോയിലേക്കായിരിക്കും ഈ തിരിനാളം അടുത്തതായി പോകുന്നത്.

അതേസമയം സ്ഥല പരിധിയും, പ്രവേശന കവാടങ്ങളുടെ എണ്ണവും അനുസരിച്ച് വിശ്വാസികളുടെ എണ്ണം ഇത്തവണ പരിമിതപ്പെടുത്തിയിരിന്നു. തിരുക്കല്ലറപ്പള്ളിയില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം നമ്മള്‍ തന്നെ ഏറ്റെടുക്കേണ്ടിവരുമെന്നും അതുകൊണ്ടാണ് ഈ നിയന്ത്രണങ്ങളെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റര്‍റിലീജിയസ് അഫയേഴ്സിന്റെ ചുമതലയുള്ള താനിയ ബെര്‍ഗ്-റഫേലി പറഞ്ഞു. 4,000 പേര്‍ക്ക് മാത്രമാണ് ഇക്കൊല്ലത്തെ ഹോളി ഫയര്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ അനുവാദമുണ്ടായിരിന്നുള്ളു. ഇതില്‍ 1,800 പേര്‍ക്ക് മാത്രമാണ് ദേവാലയത്തിനകത്ത് പ്രവേശനം ലഭിച്ചത്.