സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന് സംശയിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ നാല് ദിവസം കൊണ്ട് മാത്രം സംസ്ഥാനത്ത് രോഗ ബാധിതരായത് 2,11,522 പേരാണ്.രോഗലക്ഷണങ്ങളില്ലാത്ത പോസിറ്റീവ് കേസുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുടെ വര്‍ധനവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സമൂഹ വ്യാപന ആശങ്ക ആരോഗ്യ മന്ത്രി തള്ളിയിട്ടുമില്ല.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനടുത്ത് തുടരുകയാണ്.അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് രോഗവ്യാപനം കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. മൂന്നാം തരംഗം തുടങ്ങിയ ഈ മാസത്തെ ആദ്യ ആഴ്ചയില്‍ നിന്ന് അവസാന ആഴ്ചയിലേക്ക് എത്തുമ്പോള്‍ രോഗവ്യാപനതോത് ഗണ്യമായി കുറഞ്ഞതാണ് കാരണം.

എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് രോഗികളിലധികവും. അതേസമയം കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഞായറാഴ്ച്ച ദിവസമായ നാളെ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ആവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തദ്ദേശ സ്വയംഭരണ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

ഇന്നലെ കേരളത്തില്‍ 54,537 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 10,571, തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്.