ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിബ് സുബേദർ എം ശ്രീജിത്തിന് (M Sreejith)  ശൗര്യചക്ര (Shauryachakra) . ശ്രീജിത്ത് ഉൾപ്പടെ പന്ത്രണ്ട് സേന അംഗങ്ങൾക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരിക്കുക. ഒളിമ്പിക്സിലെ നേട്ടത്തിന്  സുബേദാർ നീരജ് ചോപ്രക്ക് (Neeraj Chopra) പരം വിശിഷ്ട സേവാ മെഡൽ  സമ്മാനിക്കും.

മരണാന്തരബഹുമതിയായി ഒമ്പത് പേർക്ക് അടക്കം പന്ത്രണ്ട് ജവാന്മാർക്കാണ് ശൗര്യചക്ര. കരസേനയിൽ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്. മറ്റു ആറ് പേർ സിആർപിഎഫ് ജവാന്മാരാണ്. കഴിഞ്ഞ വർഷം ജൂലായ് എട്ടിനാണ് രജൌരിയിലെ നിയന്ത്രണരേഖയിൽ നടന്ന നുഴഞ്ഞകയറ്റ ശ്രമം ശ്രീജീത്തിന്റെ നേതൃത്വത്തിലുള്ള സൈനികർ തടഞ്ഞത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചു. ശ്രീജീത്തിനൊപ്പം വീരമൃത്യു വരിച്ച സിപായി എം. ജസ്വന്ത് റെഡ്ഢിക്കും ശൗര്യചക്ര നൽകി ആദരിക്കും. കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിയാണ് ശ്രീജിത്ത്.

384 സൈനികർക്കാണ് സേന മെഡലുകൾ പ്രഖ്യാപിച്ചത്. ഉത്തം സേവാ മെഡലിന് രണ്ട് മലയാളികൾ അർഹരായി. ലെഫ്റ്റനൻ്റ് ജനറൽ ജോൺസൺ പി മാത്യു, ലെഫ്റ്റനൻ്റ് ജനറൽ പി.ഗോപാലകൃഷ്ണമേനോൻ എന്നിവർക്കാണ് ഉത്തം സേവ മെഡൽ ലഭിക്കുക. ലെഫ്. ജനറൽ എം ഉണ്ണികൃഷ്ണൻ നായർക്ക്  അതിവിശിഷ്ട സേവാ മെഡൽ  നൽകി ആദരിക്കും. ഒളിമ്പിക്സിലെ സുവർണ്ണ മെഡൽ നേട്ടം കണക്കിലെടുത്താണ് സുബേദാർ നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡൽ  നൽകി ആദരിക്കുന്നത്. ഉന്നതസൈനിക ഉദ്യോഗസ്ഥർക്കൊപ്പമാണ് സുബൈദാർ റാങ്കിലുള്ള നീരജിന് ഈ നേട്ടം.

ധീരതക്കുള്ള മെഡലുകൾ അഞ്ചു മലയാളികൾക്കുണ്ട്. . സർവോത്തം ജീവൻ രക്ഷാ പതക് മരണാനന്തര ബഹുമതിയായി ശരത് ആർ ആർ നു പ്രഖ്യാപിച്ചു. നാല് മലയാളികൾ ഉത്തം ജീവാ രക്ഷ പതക്കിനും അർഹരായി.അൽഫാസ് ബാവു, കൃഷ്ണൻ കണ്ടത്തിൽ,  മയൂഖാ വി, മുഹമ്മദ് ആദൻ മൊഹുദ്ദീൻ എന്നിവരാണ് ഉത്തം ജീവാ രക്ഷ പതക്കിന് അർഹരായത്.