നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) നടൻ ദിലീപിന്‍റെ  (Dileep) ജാമ്യ കാര്യത്തിൽ ഇടപെട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്. ദിലീപുമായും സംവിധായകന് ബാലചന്ദ്രകുമാരുമായും ബന്ധമില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. വിവാദങ്ങളിലേക്ക് ബിഷപ്പിനെ വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിൻകര രൂപതയും ആവശ്യപ്പെട്ടു. ബിഷപ്പിനെ അപകീർത്തിപ്പെടുത്തുന്നതിലൂടെ നൽകുന്നത് തെറ്റായ സന്ദേശമാണെന്നും രൂപത അഭിപ്രായപ്പെട്ടു.

ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്ന് ദിലീപിന്‍റെ ആരോപണം. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായെന്നാണ് ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. ബിഷപ്പുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടന്ന് അവകാശപ്പെട്ടു. ബിഷപ്പ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ സിനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.