ആഷസ് പരമ്പര ദയനീയമായി പരാജയപ്പെട്ടതിനു ശേഷം മദ്യപിച്ച് പാർട്ടി നടത്തിയ ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ക്യാപ്റ്റൻ ജോ റൂട്ട് അടക്കമുള്ള താരങ്ങൾക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൊബാർട്ടിലെ ഹോട്ടലിൽ നടത്തിയ പാർട്ടിക്കെതിരെ ഹോട്ടൽ അധികൃതർ പരാതിപ്പെടുകയും തുടർന്ന് പൊലീസെത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് ബോർഡിൻ്റെ ഇടപെടൽ.
ജോ റൂട്ടിനൊപ്പം മുതിർന്ന പേസർ ജെയിംസ് ആൻഡേഴ്സൺ, ഓസീസ് താരങ്ങളായ നതാൻ ലിയോൺ, ട്രവിസ് ഹെഡ്, അലക്സ് കാരി എന്നിവരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്. പുലർച്ചെ ആറ് മണി വരെ പാർട്ടി നീണ്ട് ഹോട്ടലിലെ മറ്റ് താമസക്കാർക്കും ശല്യമായതിനു പിന്നാലെയാണ് അധികൃതർ പൊലീസിനെ അറിയിച്ചതും പൊലീസെത്തി താരങ്ങളെ പിരിച്ചുവിട്ടതും. താരങ്ങളുടെ പാർട്ടി നിർത്തിവെക്കാൻ പൊലീസ് ആവശ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഡിയോ ഷൂട്ട് ചെയ്ത ഇംഗ്ലണ്ട് സഹ പരിശീലകൻ ഗ്രഹാം തോർപ്പിൻ്റെ സ്ഥാനം തെറിച്ചേക്കുമെന്നും സൂചനയുണ്ട്.
ആഷസ് പരമ്പരയിൽ 4-0നായിരുന്നു ഇംഗ്ലണ്ടിൻ്റെ തോൽവി. നാല് മത്സരങ്ങൾ പരാജയപ്പെട്ട അവർ ഒരു മത്സരത്തിൽ സമനില പിടിച്ചു.