വിശാഖപട്ടണം : ഇന്ത്യയുടെ അതീവ രഹസ്യമായ എസ്-4 മുങ്ങിക്കപ്പല്‍ നീറ്റിലിറക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് .

2016ലാണ് ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് അരിഹന്ത് എന്ന മുങ്ങിക്കപ്പല്‍ കമ്മിഷന്‍ ചെയ്തത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും വ്യക്തമായ ഒരു ചിത്രം പോലും ഈ മുങ്ങിക്കപ്പലിന്റേതായി ലഭ്യമല്ല. ഇന്റര്‍നെറ്റില്‍ എസ്-4 എന്ന് പ്രചരിക്കുന്ന പല ചിത്രങ്ങളും വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റേതെങ്കിലും മുങ്ങിക്കപ്പലുകളുടേതാണ്. ഇന്ത്യന്‍ മുങ്ങിക്കപ്പലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രഹസ്യ സ്വഭാവമുള്ള ഒന്നായാണ് ഐഎന്‍എസ് അരിഹന്ത് വിശേഷിപ്പിക്കപ്പെടുന്നത്.

അരിഹന്ത് ശ്രേണിയില്‍ രണ്ട് മുങ്ങിക്കപ്പലുകളാണ് ഇന്ത്യക്കുള്ളത്. ആദ്യത്തേത് ഐഎന്‍എസ് അരിഹന്ത് (എസ് 2) 2016ല്‍ നീറ്റിലിറക്കി. രണ്ടാമത്തേത് കഴിഞ്ഞ വര്‍ഷം സേനയുടെ ഭാഗമാകുന്ന ഐഎന്‍എസ് അരിഹന്ത് (എസ് 3). ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള മുങ്ങിക്കപ്പലുകളാണ് ഇവ
രണ്ടും. മറ്റു ബാലിസ്റ്റിക് മിസൈല്‍ വാഹക ശേഷിയുള്ള മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച്‌ വലുപ്പം കുറവാണെന്നതാണ് അരിഹന്തിന്റെ പ്രധാന പ്രത്യേകത.

ഇതിനിടെ വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍ (എസ്സിബി) ഇന്ത്യയുടെ മൂന്നാമത്തെ അരിഹന്ത്-ക്ലാസ് (എസ്-4) ആണവോര്‍ജ മിസൈല്‍ മുങ്ങിക്കപ്പല്‍ രഹസ്യമായി നീറ്റിലിറക്കിയതായി സാറ്റലൈറ്റ് ഇമേജറി ഉറവിടങ്ങളെ ഉദ്ധരിച്ച്‌ യുകെ ആസ്ഥാനമായുള്ള ജെയ്ന്‍സ് ഡിഫന്‍സ് വീക്കിലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.