ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കുന്ന ബിൽ എത്രയുംവേഗം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയയ്ക്കണമെന്നു ഗവർണർ ആർ.എൻ. രവിയോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്. സെപ്റ്റംബർ 13നാണ് തമിഴ്നാട് നിയമസഭ ബിൽ പാസാക്കിയത്. ജലവിഭവമന്ത്രി ദുരൈമുരുകൻ, ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യൻ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിച്ചു.
മഴക്കെടുതിയും കോവിഡും സംബന്ധിച്ച് തമിഴ്നാട് സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും ചർച്ച നടന്നതായി രാജ്ഭവനിൽനിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.
നീറ്റ് പരീക്ഷാഭീതിയിൽ വിദ്യാർഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് നീറ്റ് വിരുദ്ധനിലപാടിലേക്കു തമിഴ്നാട് നീങ്ങിയത്.