ന്യൂഡൽഹി: കർഷക വിഷയങ്ങൾ പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ. ചെലവ് രഹിത കൃഷി, വിത്ത് വകഭേദങ്ങൾ, മിനിമം താങ്ങുവില സുതാര്യവും ഫലപ്രദവുമാക്കി മാറ്റുന്നതിനും പ്രത്യേക സമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് അറിയിച്ചത്.
സമിതിയിൽ കർഷകരെക്കൂടി ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സമിതി നിലവിൽ വരുന്നതോടെ മിനിമം താങ്ങുവില നിലനിർത്തണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കപ്പെടും.
വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറ്റകരമല്ലാതാക്കണമെന്നു കർഷകർ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഈ ആവശ്യവും അംഗീകരിച്ചു. അതിനാൽ കർഷകർ സമരം ഇനിയും തുടരുന്നതിൽ അർഥമില്ല. കർഷകർ സമരം അവസാനിപ്പിച്ച് എത്രയും വേഗം വീടുകളിലേക്കു മടങ്ങണമെന്നും കൃഷിമന്ത്രി അഭ്യർഥിച്ചു.
സംസ്ഥാന നയമനുസരിച്ചു വിള നഷ്ടപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു