ദത്ത് വിവാദത്തിൽ അനുപമയ്‌ക്ക് കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് സിപിഐ നേതാവ് ആനി രാജ. തെറ്റ് തിരുത്തിയ ചൈൽഡ് വെൽഫയർ കമ്മിറ്റി (CWC) നടപടി സ്വാഗതാർഹമെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. ഡിഎൻഎ ടെസ്റ്റ് നടത്തി അനുപമയ്ക്കും കുഞ്ഞിനും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അനുപമയുടെ കുഞ്ഞിനെ തിരിച്ചെത്തിക്കാനുള്ള ഒരുക്കം. അഞ്ച് ദിവസത്തിനകം തിരിച്ചെത്തിച്ച് എത്രയും പെട്ടെന്ന് ഡിഎന്‍എ പരിശോധന നടത്തണമെന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് അനുപമയ്ക്ക് കൈമാറിയിരുന്നു.

അതേസമയം കുറ്റാരോപിതരായ ശിശുക്ഷേമ സമിതിയെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ ഏൽപിച്ചതിൽ ഉത്കണ്ഠയുണ്ടെന്ന് അനുപമ പറഞ്ഞു. മതിയായ സംരക്ഷണം നൽകി കുഞ്ഞിനെ തിരിച്ചുകൊണ്ടുവരണം. പൊലീസും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതികേട് കാണിച്ചെന്നും അനുപമ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന ഡയറക്ടർക്കും അനുപമ പരാതി നൽകും.