മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് കേരളം. ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം ഇന്ന് തള്ളി. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഉന്നത സമിതി യോഗത്തിലാണ് കേരളം ആവശ്യം മുന്നോട്ട് വെച്ചത്. ജലനിരപ്പ് 139.99 അടിയായി നിലനിർത്തണമെന്ന 2018 ലെ സുപ്രീം കോടതി നിർദ്ദേശവും കേരളം ചൂണ്ടിക്കാട്ടി.

അന്നത്തെ അവസ്ഥയേക്കാൾ മോശമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരളത്തിൽ തുലാവർഷം ആരംഭിച്ചിട്ടേയുള്ളു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർദ്ധിച്ച് വെള്ളം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും വെള്ളം എത്തുക. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ വെള്ളം ഉൾക്കൊള്ളിക്കാൻ സാധിക്കില്ല. അതുകൊണ്ട് പരമാവധി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.

മുല്ലപ്പെരിയർ ഉന്നതതല സമിതിയിൽ കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ, അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് ഐഎഎസ് എന്നിവരാണ് പങ്കെടുത്തത്. തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കേന്ദ്ര ജല കമ്മീഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.