രാജകീയ പദവികൾ വെടിഞ്ഞ് സാധാരണക്കാരനെ വിവാഹം കഴിച്ച് ജപ്പാൻ രാജകുമാരി. തന്റെ കോളേജ് കാലത്തെ കാമുകനായ കെയ് കൊമുറോയെയാണ് ജപ്പാൻ രാജകുമാരി മാക്കോ വിവാഹം ചെയ്തത്. എല്ലാ പദവികളും വെടിഞ്ഞ് തന്റെ ഭർത്താവിനോടൊപ്പം സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും മാക്കോ പറഞ്ഞു.

30 കാരിയായ മാക്കോയും കെയ് കൊമുറോയും തമ്മിലുള്ള വിവാഹ നിശ്ചയം നാല് വർഷം മുൻപാണ് കഴിഞ്ഞത്. എന്നാൽ കൊമുറോയുടെ അമ്മയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് വാർത്തകൾ വന്നതോടെ വിവാഹം നീണ്ടുപോയി. തുടർന്ന് ഇന്ന് രാവിലെ ഒരു പ്രാദേശികതലത്തിലുള്ള ഓഫിസിൽ വച്ച് ഇരുവരും വിവാഹിതരായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജപ്പാൻ നിയമപ്രകാരം രാജകുടുംബാംഗം സാധാരണക്കാരെ വിവാഹം കഴിച്ചാൽ രാജകീയ പദവികൾ ഒഴിയണം. ഇതെല്ലാം താൻ ഒഴിഞ്ഞെന്ന് മാക്കോ വാർത്താ സമ്മേളത്തിൽ പറഞ്ഞു.

രാജകീയ ആഡംബരങ്ങളും പാരമ്പര്യവും പൂർണമായും മാറ്റിവെച്ചുകൊണ്ട് സാധാരണ രീതിയിലാണ് ഇരുവരും വിവാഹിതരായത്. രാജകുടുംബത്തിൽ നിന്നും വിവാഹം കഴിച്ചു പോകുന്ന സ്ത്രീകൾക്ക് 1.3 മില്യൺ ഡോളർ കൊടുക്കുക എന്ന ആചാരമുണ്ട്. എന്നാൽ തനിക്കത് വേണ്ടെന്ന് പറഞ്ഞ് മാക്കോ അത് നിഷേധിക്കുകയായിരുന്നു. തന്റെ ജീവിതം താൻ ഇഷ്ടപ്പെടുന്ന ആളോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും മാക്കോ പറഞ്ഞു.