മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവില്‍ 137.5 അടിയാണ് ഡാമിലെ ജലനിരപ്പ്. 138 അടിയായി ഉയര്‍ന്നാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. ജലനിരപ്പ് 136 അടിയെത്തിയപ്പോള്‍ തമിഴ്‌നാട് കേരളത്തിന് ആദ്യമുന്നറിയിപ്പ് നല്‍കിയിരുന്നു.

സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. ഈ 142 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതില്‍ 2150 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

അതിനിടെ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാനാണ് സാധ്യത. ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.