കായംകുളം: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വാഗ്ദാനമായി മാത്രം ഒതുങ്ങിയെന്ന് കാണിച്ച്‌ ഗാനരചയിതാവ് അനില്‍ പനച്ചൂരാന്‍റെ ഭാര്യ മായ പനച്ചൂരാന്‍. സാസ്കാരിക വകുപ്പിന്‍റെ കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വെച്ചാണ് മായ വിഷയം വ്യക്തമാക്കിയത്.

മായയുടെ കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങിനെ

അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനില്‍ പനച്ചൂരാനെ ഓര്‍മിക്കുന്ന ധാരാളം പേര്‍ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന്.അത്തരം കോളുകള്‍ ഒന്നും തന്നെ ഞാന്‍ ഇപ്പോള്‍ attend ചെയ്യാറില്ല. കാരണം നല്ല വാര്‍ത്തകള്‍ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല!

ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ ഈ വീട്ടില്‍ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാര്‍ത്തകള്‍ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളില്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി. പ്രതിഭ ഉള്‍പ്പടെയുള്ള പ്രമുഖര്‍ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ അനുശോചന യോഗങ്ങളില്‍ പൊട്ടികരഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.

 

 

എന്റെ ജോലിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാന്‍ തന്നെ മടുത്തിരുന്നു ഇപ്പോള്‍ ഒരു മറുപടിയായി. അത് ഇവിടെ സമര്‍പ്പിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍ക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി… ദുരന്തമുഖങ്ങളില്‍ തലകാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കാണാറുണ്ട്;വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു.

ജനുവരിയിലായിരുന്നു അനില്‍ പനച്ചൂരാന്‍ മരിച്ചത്. തുടര്‍ന്ന് 10 മാസത്തിന് ശേഷമാണിതെന്നതും ശ്രദ്ധേയമാണ്. എല്ലാ സര്‍ക്കാര്‍ സഹായങ്ങളും അനില്‍ പനച്ചൂരാന്‍റെ കുടുംബത്തിന് നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു