വത്തിക്കാന്‍ സിറ്റി: വാസ്തവത്തിൽ ദൈവം നമ്മെ എത്രമാത്രം പരിപാലിക്കുന്നുവെന്ന് കൃത്യമായി കണ്ടെത്തുവാന്‍ കഴിയുന്നത് ദുർബ്ബലമായ അവസ്ഥകളിലാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ മൂന്നാം തീയതി ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കു മുന്നോടിയായി നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. അഭിവൃദ്ധിയുണ്ടാകുമ്പോൾ, ക്ഷേമത്തിലായിരിക്കുമ്പോൾ, നമുക്ക് നാം സ്വയം പര്യാപ്തരാണെന്ന, നമുക്ക് നാം മാത്രം മതിയെന്ന, ദൈവത്തെ ആവശ്യമില്ലെന്ന മിഥ്യാബോധം ഉണ്ടാകുന്നുവെന്നും ഇത് തെറ്റാണെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. നമ്മൾ ചെറിയവരാണെന്ന് തിരിച്ചറിയുന്നത്, കർത്താവിനെ സ്വീകരിക്കുന്നതിന് അനിവാര്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

നമ്മൾ ഓരോരുത്തരും ദൈവമുമ്പിൽ സ്വയം ചെറുതായി അംഗീകരിക്കുന്നുണ്ടോ?. നമ്മൾ ചെറിയവരാണെന്ന് അറിയുന്നത്, നമുക്ക് രക്ഷ ആവശ്യമാണെന്ന് അറിയുന്നത്, കർത്താവിനെ സ്വീകരിക്കുന്നതിന് അനിവാര്യമാണ്. അവിടുന്നിലേക്ക് നമ്മെത്തന്നെ തുറക്കാനുള്ള ആദ്യപടിയാണിത്. പക്ഷേ, പലപ്പോഴും അത് നാം മറന്നുപോകുന്നു. അഭിവൃദ്ധിയുണ്ടാകുമ്പോൾ, ക്ഷേമത്തിലായിരിക്കുമ്പോൾ, നമുക്ക് നാം സ്വയം പര്യാപ്തരാണെന്ന, നമുക്ക് നാം മാത്രം മതിയെന്ന, ദൈവത്തെ ആവശ്യമില്ലെന്ന മിഥ്യാബോധം ഉണ്ടാകുന്നു. പ്രിയ സഹോദരന്മാരേ, സഹോദരിമാരേ, ഇതൊരു ചതിയാണ്, കാരണം, നാം ഓരോരുത്തരും ആവശ്യത്തിലിരിക്കുന്നവരാണ്, ചെറിയവരാണ്. നമ്മുടെ ദുര്‍ബലത നാം തിരിച്ചറിയണം. അവിടെ നാം യേശുവിനെ കാണും.

ജീവിതത്തിൽ, നാം സ്വയം ചെറുതാണെന്ന് തിരിച്ചറിയുന്നത് വലുതാകലിൻറെ ഒരു ആരംഭബിന്ദുവാണ്. നമുക്ക് മറ്റുള്ളവരുടെ നേർക്ക് നയനങ്ങൾ തുറക്കാം. നമ്മൾ ചെറുതായിരിക്കുമ്പോൾ, ജീവിതത്തിൻറെ യഥാർത്ഥ അർത്ഥത്തിലേക്ക് നാം കണ്ണുകൾ തുറക്കുന്നു. ഒരു പ്രശ്നത്തിന് മുന്നിൽ നാം ചെറുതായി തോന്നുമ്പോൾ, കുരിശിന് മുന്നിൽ, രോഗത്തിനു മുന്നിൽ ചെറുതായി തോന്നുമ്പോൾ, നമുക്ക് ക്ഷീണവും ഏകാന്തതയും അനുഭവപ്പെടുമ്പോൾ നാം നിരാശരാകരുത്. അത് നമ്മുടെ നിധിയാണ്, കാരണം ദൈവത്തോടൊപ്പമെങ്കിൽ ബലഹീനതകൾ പ്രതിബന്ധങ്ങളല്ല, അവസരങ്ങളാണ്. ഒരു പിതാവ് കുഞ്ഞിനെയെന്നപോലെ കർത്താവ് പ്രാർത്ഥനയിൽ നമ്മെ ആശ്ലേഷിക്കുന്നുവെന്നും അങ്ങനെ നമ്മൾ വലിയവരാകുന്നുവെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.