ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പൻ ജയം. 2 വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ഏകദിന ക്രിക്കറ്റിൽ ആസ്​ട്രേലിയൻ വനിതകളുടെ 26 മത്സരങ്ങൾ പിന്നിട്ട അപരാജിത കുതിപ്പിനാണ് ഇതോടെ അന്ത്യമായത്. ഓസ്‌ട്രേലിയ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഇന്ത്യ 49.3 ഓവറിൽ മറികടന്നു. മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1 എന്ന നിലയില്‍ സ്വന്തമാക്കി.

ശ്രദ്ധയോടെ ഷഫാലി വര്‍മ (56) മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. സ്മൃതി മന്ദാന (22), യാസ്തിക ഭാട്ടിയ (64), മിതാലി രാജ് (16), ദീപ്തി ശര്‍മ (31), സ്‌നേഹ റാണ (30) എന്നിവരും തിളങ്ങി. ഓസ്‌ട്രേലിയയ്ക്കുവേണ്ടി അനബെല്‍ സതര്‍ലാന്‍ഡ് 3 വിക്കറ്റ് സ്വന്തമാക്കി.

ഏകദിനത്തിൽ ഇന്ത്യൻ വനിതകൾ പിന്തുടർന്ന്​ ജയിക്കുന്ന ഏറ്റവും ഉയർന്ന സ്​കോർ ആണിത്​. അതേസമയം ഫീല്‍ഡില്‍ ഇന്ത്യ ചില ക്യാച്ചുകള്‍ കൈവിട്ടിരുന്നില്ലെങ്കില്‍ ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 250 കടക്കില്ലായിരുന്നു.